20കാരൻ ഒറ്റയ്ക്ക് ഇറങ്ങി, രണ്ടുമാസം നീണ്ട ശുചീകരണം; അജ്നാർ നദിക്ക് പുതുജീവൻ
മധ്യപ്രദേശ്: മാലിന്യം നിറഞ്ഞ അജ്നാർ നദി സ്വന്തം കൈകൊണ്ട് വൃത്തിയാക്കി 20കാരൻ. മധ്യപ്രദേശ് സ്വദേശിയായ ബിട്ടു തബാഹിയുടെ രണ്ടുമാസത്തെ ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ സാധനങ്ങൾക്കും സ്വന്തം പണമാണ് ബിട്ടു ചെലവഴിച്ചത്.
നദി വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ബിട്ടുവിന്റെ പ്രവർത്തനം കൂടുതൽ ശ്രദ്ധ നേടിയത്. ഔദ്യോഗിക സഹായമില്ലാതെയാണ് ശുചീകരണം നടത്തിയതെന്നും രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിലാണ് നദിയുടെ രൂപത്തിൽ വലിയ മാറ്റമുണ്ടാക്കാനായതെന്നും ബിട്ടു പറയുന്നു.
പ്രവർത്തനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ, നദികളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കല്ലേയെന്ന ചോദ്യവും ഉയർന്നു. അധികൃതരുടെ വീഴ്ചയാണ് ഒരാൾക്ക് സ്വന്തം നിലയിൽ ഇത്തരം പ്രവർത്തനം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടാക്കിയതെന്നും ചിലർ വിമർശിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനാണ് ബിട്ടു ശുചീകരണം നടത്തുന്നതെന്ന വിമർശനവും ഉയർന്നു. എന്നാൽ വീഡിയോകൾ ചിത്രീകരിക്കുന്നതിനൊപ്പം യഥാർഥ ശുചീകരണ പ്രവർത്തനവും നടത്തുന്നുണ്ടെന്നായിരുന്നു ബിട്ടുവിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.