ഫ്രറ്റേണിറ്റി മൂവ്മെൻ്റ്  ജാമിഅ യൂണിറ്റ് ജോ. സെക്രട്ടറി ദിൽറുബ ശർഖി പ്രതിഷേധ സംഗമത്തെ അഭിസംബോധനം ചെയ്യുന്നു

ജാമിഅ മില്ലിയ പ്രവേശന പ്രക്രിയയിലെ അപാകതകൾക്കെതിരെ ഡി.എസ്.ഡബ്ള്യു ഉപരോധിച്ച് വിദ്യാർഥികൾ

ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിലെ 2026-27 അധ്യയന വർഷത്തെ പ്രവേശന പ്രക്രിയയിലെ അപാകതകൾക്കും സുതാര്യതയില്ലായ്മക്കുമെതിരെ വിദ്യാർഥി പ്രതിഷേധം. കഴിഞ്ഞ വർഷങ്ങളിലെ സുതാര്യമായ ഓൺലൈൻ സംവിധാനത്തിൽ നിന്ന് വിരുദ്ധമായി, ഇത്തവണ ഒഴിവുള്ള സീറ്റുകളുടെ എണ്ണം വ്യക്തമാക്കാതെ ഓഫ്‌ലൈൻ സ്പോട്ട് അഡ്മിഷൻ നടത്തിയതാണ് സമരത്തിന് കാരണം. പ്രവേശന നടപടികളിലെ കാലതാമസം, അനിശ്ചിതത്വം, വെയ്റ്റിങ് ലിസ്റ്റും ഷോർട്ട്‌ലിസ്റ്റും തമ്മിലുള്ള വൈരുധ്യം, മുൻകൂട്ടി അറിയിക്കാതെ സംവരണം ഒഴിവാക്കൽ തുടങ്ങിയ ഗുരുതരമായ വീഴ്ചകളും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എസ്.ഐ.ഒ, എം.എസ്.എഫ്, എൻ.എസ്.യു.ഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പലതവണ നിവേദനം നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് ക്യാമ്പസിൽ രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ വിദ്യാർഥികൾ ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ (ഡി.എസ്.ഡബ്ല്യു) ഓഫീസ് ഉപരോധിക്കുകയായിരുന്നു. 

പ്രവേശന പ്രക്രിയയിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുക, ഓൺലൈൻ സ്പോട്ട് രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുക, ഉയർന്ന റാങ്കുള്ളവർക്ക് മുൻഗണന ഉറപ്പാക്കുക, പ്രവേശന വിഷയത്തിൽ സമരം ചെയ്തതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെടുകയും ക്യാമ്പസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്ത നാല് വിദ്യാർഥികൾക്കെതിരെയുള്ള നടപടി പിൻവലിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

വിദ്യാർഥികളുടെ ശക്തമായ ഉപരോധത്തെ തുടർന്ന് അധികൃതർ ചർച്ചയ്ക്ക് തയാറാവുകയും ഒരാഴ്ചക്കകം പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ നിശ്ചിത സമയത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്ന് വിദ്യാർഥി സംഘടനകൾ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Jamia Students Gherao DSW Office Over Admission Flaws and Offline Spot Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.