മിശ്രവിവാഹം: കുട്ടിയുടെ മാമോദീസ മതപരിവര്‍ത്തനമോ? സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡൽഹി: ക്രിസ്ത്യന്‍ വനിതയ്ക്ക് ഹിന്ദുവായ മുന്‍ ഭര്‍ത്താവില്‍ ഉണ്ടായ കുട്ടിയെ മാമോദീസ ചെയ്ത വൈദികനെതിരായ കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളിൽ ചെലുത്തുന്ന സ്വാധീനം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വൈദികനെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്.

നേരത്തെ വൈദികന്‍ നല്‍കിയ ഹര്‍ജിയില്‍ സ്റ്റേ പുറപ്പെടുവിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി തയ്യാറായിരുന്നില്ല.2001 -ലാണ് ക്രിസ്ത്യന്‍ യുവതിയും ഹിന്ദു സമുദായത്തില്‍പെട്ട യുവാവും വിവാഹിതരായത്. തുടർന്ന് 2008-ല്‍ ഇവര്‍ വിവാഹ മോചിതരായി. ഇവര്‍ക്കുണ്ടായ ആണ്‍കുട്ടിയെ 2012-ല്‍ യുവതിയുടെ ആവശ്യപ്രകാരം മാമോദീസ നടത്തുകയായിരുന്നു.

ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് ഗുജറാത്ത് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങുന്നത്. അമ്മയും വൈദികനും കുറ്റക്കാരല്ലെന്ന് കണ്ടെത്തി പരാതിയിലെ നടപടികള്‍ പോലീസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - When woman is Christian & ex-husband Hindu, will anti-conversion law impact baptism of their child?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.