എസ്.ഐ.ആർ: പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടത് 91 ലക്ഷം പേർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പൂർത്തിയാക്കിയപ്പോൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 91 ലക്ഷം പേർ. തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടർ പട്ടിക കമ്മീഷൻഇതുവരെ പ്രസിദ്ദീകരിച്ചിട്ടില്ല. ഇന്ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 28 ന് പുറത്തിറക്കിയ പട്ടിക പ്രകാരം, കഴിഞ്ഞ വർഷം നവംബറിൽ എസ്‌.ഐ.ആർ പ്രക്രിയ ആരംഭിച്ചതിനുശേഷം 63.66 ലക്ഷം പേരുകൾ, അതായത് വോട്ടർമാരുടെ 8.3 ശതമാനം പേരുകൾ പട്ടികയിൽ നിന്ന് നീക്കംചെട്ടിരുന്നു. വോട്ടർമാരുടെ എണ്ണം ഏകദേശം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞു.

വിചാരണ ആവശ്യമുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന 60.06 ലക്ഷത്തിലധികം വോട്ടർമാർ അടക്കം ഉൾപ്പെട്ടതായിരുന്നു 7.04 കോടി. ഇതിൽ 27.16 ലക്ഷത്തിലധികം പുനപ്പരിശോധയിൽ പട്ടികയിൽ നിന്ന് പുറത്തായി. 32.68 ലക്ഷത്തിലധികം പേർ അന്തിമ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. ഇവയെല്ലാം പരിഗണിച്ചാൽ എസ്.ഐ.ആർ പ്രക്രിയ ആരംഭിച്ചതിന് ശേഷം പട്ടിതകയിൽ നിന്ന് പുറത്താക്കിയവരുടെ എണ്ണം 90.83 ലക്ഷത്തിൽ അധികമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിചാരണ നടത്തി 60.6 ലക്ഷം കേസുകളിൽ വോട്ടർമാരിൽ 59.84 ലക്ഷം പേരുടെ ഡാറ്റ പ്രസിദ്ധീകരിച്ചു. ശേഷിക്കുന്ന 22,163 കേസുകൾ തീർപ്പാക്കിയെങ്കിലും ഇ-സിഗ്നനറേച്ചറിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 23 29 തിയ്യതികളിലാണ് പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേ സമയം പശ്ചിമബംഗാളിൽ എസ്‌.ഐ.ആർ കരട് പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്ലിംകളെന്ന് പഠന റിപ്പോർട്ടുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി പ്രതിനിധീകരിക്കുന്ന ഈസ്റ്റ് മിഡ്‌നാപൂർ നിയമസഭാ മണ്ഡലമായ നന്ദിഗ്രാമിൽനിന്നുള്ള പഠനമാണ് ഭീകരമായ അസമത്വം ചൂണ്ടിക്കാണിക്കുന്നത്. സബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

പഠന റിപ്പോർട്ട് പ്രകാരം സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) ന് ശേഷം പ്രസിദ്ധീകരിച്ച സപ്ലിമെന്ററി ലിസ്റ്റുകളിലെ വോട്ടർ പട്ടികയിൽ നിന്ന് 2,826 പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ 2,700 പേരും മുസ്ലിംകളാണ്. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരിൽ ഏകദേശം 26 ശതമാനം മാത്രമായിരുന്നു മുസ്ലും പ്രാതിനിധ്യമെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - West Bengal SIR: Nearly 91 lakh names deleted from electoral rolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.