കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മുൻതൂക്കം. 144 സീറ്റുകളിൽ 132 സീറ്റുകളാണ് ടി.എം.സി കൈക്കലാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ വൻ വിജയം നേടി ഏഴു മാസത്തിനുശേഷം നടന്ന വോട്ടെടുപ്പിലാണ് പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കി തൃണമൂലിെൻറ മുന്നേറ്റം. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ആവേശംചോർന്ന ബി.ജെ.പി മൂന്ന് വാർഡുകളിൽ മാത്രമാണ് വിജയിച്ചത്. സി.പി.എം നയിക്കുന്ന ഇടതുമുന്നണിയും കോൺഗ്രസും രണ്ട് വാർഡുകൾ വീതം നേടിയപ്പോൾ സ്വതന്ത്രർ മൂന്നിടത്ത് വിജയിച്ചു. 72 ശതമാനം വോട്ട് നേടിയ തൃണമൂലിന് പിന്നിൽ രണ്ടാംസ്ഥാനത്താണ് വോട്ട് വിഹിതത്തിൽ ഇടതുമുന്നണി.
'ഈ വിജയം സംസ്ഥാനത്തെ ജനങ്ങൾക്കും 'മാ, മതി, മാനുഷ്' (മാതാവ്, ഭൂമി, ആളുകൾ) എന്നിവർക്കും സമർപ്പിക്കാനാണ് ആഗ്രഹം. ഞങ്ങൾക്കെതിരെ പോരാടിയ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം തുടങ്ങി നിരവധി ദേശീയ പാർട്ടികൾ പരാജയപ്പെട്ടു. ഇത് മണ്ണിെൻറ മകളുടെ വിജയമാണ്. ഈ വിജയം വരും നാളുകളിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് വഴികാട്ടും' -മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പോൾ ചെയ്ത വോട്ടിൽ ടി.എം.സി 71.95 ശതമാനം നേടിയപ്പോൾ ഇടതുമുന്നണിക്ക് 11.13, ബി.ജെ.പിക്ക് 8.94 ശതമാനമാണ് ലഭിച്ചത്. കോൺഗ്രസ് 4.47 ശതമാനവും സ്വതന്ത്രർ 3.25 ശതമാനവും വോട്ട് നേടി. 2015ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിനേക്കാൾ 22 ശതമാനം വോട്ട് കൂടുതൽ നേടാൻ ടി.എം.സിക്കായി. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 11 ശതമാനം വോട്ട് വിഹിതം കൂടുകയും ചെയ്തു.
മമത ബാനർജിയുടെ ബന്ധു കജാരി ബാനർജിയും വിജയിച്ചവരിലുൾപ്പെടുന്നു. 2010 മുതൽ ടി.എം.സിയാണ് കൊൽക്കത്ത മുനിസിപ്പാലിറ്റി ഭരിക്കുന്നത്. 2015ൽ ടി.എം.സി 124, ഇടതുമുന്നണി 13, ബി.ജെ.പി അഞ്ച്, കോൺഗ്രസ് രണ്ട് സീറ്റുകളാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.