ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 45 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട പോളിങ് തുടങ്ങി. ഡാർജിലിങ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ 45 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സിലിഗുഡി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബി.ജെ.പി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം 319 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ഈ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പമായിരുന്നു. പ്രത്യേക ഗൂർഖ രാജ്യം എന്ന ആവശ്യം ഉയർത്തുന്ന വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയിൽ ബി.ജെ.പി ഈ മേഖലകളിൽ നേട്ടം കൈവരിച്ചിരുന്നു.

നാലാംഘട്ട തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസേന നടത്തിയ വെടിവെപ്പിൽ നാലു പേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ബംഗാളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. 74 കമ്പനി കേന്ദ്ര സേനയെയും 11 പൊലീസ് നിരീക്ഷകരെയും അധികമായി നിയോഗിച്ചു.

ആറാംഘട്ട തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണം നടത്തും. രാവിലെ 10 മുതൽ വൈകീട്ട് 7 വരെയാക്കി പ്രചാരണ സമയം തെരഞ്ഞെടുപ്പ് കമീഷൻ പുനർനിശ്ചയിച്ചിട്ടുണ്ട്.

Tags:    
News Summary - West Bengal assembly election: Fifth Phase Polling Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.