മുംബൈ: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ഇന്ത്യയുടെ വിദേശ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് ട്രാവൽ ഏജൻസികൾ. ഇന്ത്യക്കാർ വേനലവധി ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വിദേശയാത്രകളിൽ 60 മുതൽ 80 ശതമാനം വരെ റദ്ദാക്കപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആശങ്ക നിറഞ്ഞ യുദ്ധസാഹചര്യവും
വ്യോമപാതകൾ അടച്ചതും ഇന്ധന സർചാർജും കാരണം ടിക്കറ്റ് നിരക്ക് കൂടിയതുമാണ് പ്രധാന കാരണങ്ങൾ.
മുൻകൂട്ടി ആസൂത്രണം ചെയ്ത ജൂൺ വരെയുള്ള അന്താരാഷ്ട്ര ബുക്കിങ്ങുകളിൽ ഭൂരിഭാഗം ടിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. വിദേശ കറൻസികളുടെ മൂല്യവർധനവും രൂപയുടെ ഇടിവും യാത്ര ബജറ്റുകളെ താളംതെറ്റിച്ചതും മറ്റൊരു കാരണമാണ്.
വിദേശയാത്രകൾ ഒഴിവാക്കി കശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങി ആഭ്യന്തര കേന്ദ്രങ്ങളിലേക്ക് ഇന്ത്യക്കാരുടെ ശ്രദ്ധ തിരിച്ചത് അന്താരാഷ്ട്ര വിനോദങ്ങൾക്കും പുതിയ ബുക്കിങ്ങുകൾക്കും വിനയായെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. സുരക്ഷ കാരണങ്ങളാൽ ഗ്രൂപ് തല യാത്രകൾ ഒട്ടുമിക്ക കമ്പനികളും നിർത്തിവെച്ചു. ദുബായ്, അബൂദബി, ദോഹ തുടങ്ങിയ പ്രധാന ട്രാൻസിറ്റ് ഹബുകളിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോകുമോ എന്ന ആശങ്കയും ശക്തമാണ്.
യുദ്ധത്തെത്തുടർന്ന് ഗൾഫ് മേഖലയിലെ വ്യോമപാതകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വന്നു. ഇതോടെ യാത്രാസമയത്തിലും ഇന്ധനച്ചെലവിലും വർധനയുണ്ടായി. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് രണ്ടു മടങ്ങിലധികം ഉയർന്നതോടെ നേരത്തെ നിശ്ചയിച്ചിരുന്ന ടൂർ പാക്കേജുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.
"സുരക്ഷയാണ് യാത്രക്കാരുടെ ആദ്യ പരിഗണന. ടിക്കറ്റ് നിരക്ക് വർധിതും പ്രതിസന്ധിയിലാക്കി. പലരും വിദേശയാത്രകൾക്ക് പകരം ആഭ്യന്തര യാത്രകൾ തിരഞ്ഞെടുക്കുകയാണ്." ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റി മെംബറായ സമീർ കർനാനി വ്യക്തമാക്കി. നിലവിൽ ബുക്കിങ് ഉള്ളവർ സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. പുതിയ യാത്രകൾക്കായി ആരും മുന്നോട്ടുവരാത്തത് ടൂറിസം മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.