ഞാൻ ഇവിടെയുണ്ട്, വാക്ക് തന്നത് പോലെ തിരിച്ചു വന്നു; ഏകാധിപത്യത്തിൽ നിന്ന് നമ്മൾ രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: ജയിൽ മോചിതനായതിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാൾ ആഹ്വാനം ചെയ്തു. 

സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയിൽ മോചിതനായ കെജ്രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മൾ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാൾ വ്യക്തമാക്കി. 

നമ്മുടെ രാജ്യം 4000 വർഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങൾ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാൻ അതിനെതിരെ പോരാടും. 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാൾ വ്യക്തമാക്കി.

സുപ്രീംകോടതി ജഡ്ജിമാർക്ക് നന്ദി പറയുന്നതായും അവർ കാരണമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് -കെജ്രരിവാൾ ചൂണ്ടിക്കാട്ടി. പ്രാർഥിച്ച എല്ലാവർക്കും നന്ദി. നാളെ രാവിലെ 11 മണിക്ക് കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വൈകിട്ട് സൗത്ത് ഡൽഹിയിലെ റോഡ് ഷോയിൽ പങ്കെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. 

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച കെജ്രിവാളിന്, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായി 50 ദിവസത്തിനുശേഷമാണ് ജയിൽ മോചനം.

സുപ്രീംകോടതി ജൂൺ ഒന്ന് വരെ ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹരജിയിൽ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ കെജ്രിവാളിന് അനുവാദമില്ല. ഫയലുകളിൽ ഒപ്പിടരുത്. എന്നാൽ, ജാമ്യകാലയളവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല. ജാമ്യം നൽകുമെന്ന സൂചന ബെഞ്ച് ചൊവ്വാഴ്ച തന്നെ നൽകിയിരുന്നു. കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - We have to save the country from dictatorship -Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.