ന്യൂഡൽഹി: ആഗോളതലത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന പ്രമുഖ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) വൈസ് പ്രസിഡന്റായി മുതിർന്ന ബ്യൂറോക്രാറ്റ് വിവേക് അഗർവാളെ തെരെഞ്ഞെടുത്തു. നിലവിൽ ഇന്ത്യാ ഗവൺമെന്റിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് അഗർവാൾ. നേരത്തെ എഫ്.എ.ടി.എഫ് ന്‍റെ ഇന്ത്യൻ പ്രതിനിധി സംഘത്തെ അദ്ദേഹം നയിച്ചിട്ടുണ്ട്. അനധികൃത സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുമുള്ള ഇന്ത്യയുടെ നോഡൽ ഏജൻസിയായ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യയുടെ (എഫ്.ഐ.യു) ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭീകരവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരായ ആഗോള ചട്ടക്കൂട് ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത സാമ്പത്തിക പ്രവർത്തനങ്ങളെ നേരിടുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും ഈ മാനദണ്ഡങ്ങൾ രാജ്യങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിലും എഫ്.എ.ടി.എഫ് നിർണ്ണായക പങ്ക് വഹിക്കുന്നു. ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന രാജ്യങ്ങളെ 'ഗ്രേ ലിസ്റ്റിലും' 'ബ്ലാക്ക് ലിസ്റ്റിലും' ഉൾപ്പെടുത്തുന്നതും ഈ ഏജൻസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.