പാറ്റ്ന: തനിക്കെതിരെ വധശ്രമവും ഗൂഢാലോചനയും നടത്തിയെന്നാരോപിച്ച് ആർ.ജെ.ഡി സ്റ്റുഡന്റ് വിങ് മുൻ പ്രസിഡന്റ് ആകാശ് യാദവിനും ഏഴുപേർക്കുമെതിരെ പൊലീസിൽ പരാതി നൽകി മുന്‍ ബിഹാർ മന്ത്രിയും ജെ.ജെ.ഡി പ്രസിഡന്‍റുമായ തേജ് പ്രതാപ് യാദവ്. തന്‍റെ ജീവന് ഭീഷണിയുള്ളതിനാൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാറ്റ്‌നയിലെ തന്റെ വസതിയിൽ നാലുപേർ അതിക്രമിച്ചു കയറിയെന്നും അവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നെന്നും മാധ‍്യമങ്ങളോട് സംസാരിക്കവെ തേജ് പ്രതാപ് വ്യക്തമാക്കി.
`ആകാശ് യാദവ് പ്രതിപക്ഷവുമായി ചേർന്ന് തന്നെ വധിക്കാൻ ശ്രമിക്കുന്നതായിരിക്കാം. നാലുപേർ എന്റെ വസതിയിൽ അതിക്രമിച്ചു കയറി. പിടികൂടാന്‍ ശ്രമിച്ചപ്പോൾ അവർ ഓടിപ്പോയി. എനിക്ക് സുരക്ഷ വേണം, ഇക്കാര്യത്തിൽ ഞങ്ങൾ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണേണ്ടി വന്നാൽ കാണും' തേജ് പ്രതാപ് യാദവ് കൂട്ടി ചേർത്തു. അദ്ദേഹത്തിന്‍റെ പിതാവും ആർ.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെയും തന്നോടൊപ്പം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് തേജ് പ്രതാപ് അവകാശപ്പെട്ടു.
`തുടക്കം മുതലേ എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്റെ പിതാവ് ലാലു പ്രസാദ് യാദവ് സുഖമില്ലാതെ ഇരിക്കുകയാണ് ഇതെന്നെയും പിതാവിനെയും വധിക്കാനുള്ള ഗൂഢാലോചനയാണ്. ആകാശ് യാദവ് എന്നെ വധിക്കാൻ ശ്രമിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ സുരക്ഷ ശക്തമാക്കുന്നതിനായി വേണമെങ്കിൽ മുഖ്യമന്ത്രിയെ സമീപിക്കാൻ തയ്യാറാണെന്ന് തേജ് പ്രതാപ് സൂചിപ്പിട്ടുണ്ട്.
അതേസമയം പാറ്റ്‌നയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിചമച്ചതാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. തേജ് പ്രതാപ് യാദവും അദ്ദേഹത്തിന്റെ സഹായിയും വീട്ടിൽ അതിക്രമിച്ച് കയറി തന്‍റെ മകളാണെന്ന് അവകാശപ്പെട്ട് വീട്ടിലെ കുട്ടിയെ കാണണമെന്ന് നിർബന്ധിച്ചുവെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കുട്ടിയെ കാണാൻ കുടുംബം അനുവദിക്കാത്തതിനെതുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന് യാദവ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് തേജ് പ്രതാപ് പറഞ്ഞതായും പൊലീസിനെ സമീപിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും പരാതിക്കാരൻ ആരോപിക്കുന്നു. ഇതോടൊപ്പം ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഒരാളിൽ നിന്ന് തനിക്ക് ഫോൺ കോൾ വന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.