ന്യൂഡൽഹി: ആഗസ്റ്റ് അഞ്ചിന് നടക്കുന്ന ഉപരാഷ്്ട്രപതി തെരഞ്ഞെടുപ്പിന് എൻ.ഡി.എ സ്ഥാനാർഥി എം. വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പിച്ചു. നായിഡു ജയമുറപ്പിച്ചിട്ടും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണച്ച ബിജു ജനതാദൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് ആവേശമായി.
രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങിയ മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് വെങ്കയ്യ രാജ്യസഭ െസക്രട്ടറി ജനറലിന് പത്രിക സമർപ്പിച്ചത്. തൊട്ടുപിറകെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം നേതാവ് സീതാറാം യെച്ചൂരി തുടങ്ങി 18 പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ഗോപാൽ കൃഷ്ണ ഗാന്ധിയും നാമനിർദേശ പത്രിക നൽകി.
എൻ.ഡി.എ ഘടകകക്ഷികൾക്ക് പുറമെ തെലങ്കാന രാഷ്്ട്രീയസമിതി, എ.െഎ.എ.ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, ഇന്ത്യൻ നാഷനൽ ലോക്ദൾ എന്നിവരും തന്നെ പിന്തുണക്കുന്നുണ്ടെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് ഭിന്നമായി ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ മാത്രം വോട്ടർമാരായതിനാൽ ജയമുറപ്പിച്ചെന്നും നായിഡു പറഞ്ഞു.
ഇനി രാഷ്്ട്രീയത്തിന് അതീതമാകണമെന്നതിനാൽ ബി.ജെ.പി അംഗത്വവും മന്ത്രിസ്ഥാനവും രാജിവെച്ചു. ജയം ഒൗദ്യോഗികമായി പ്രഖ്യാപിക്കുന്ന മുറക്ക് എം.പി സ്ഥാനവും രാജിവെക്കും. മോദി 2019ൽ തിരിച്ചുവരണമെന്നാണ് തെൻറ ആഗ്രഹമെന്നും പുതിയ ഭരണഘടനാപദവി ഏൽപിച്ചതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളെയാണ് താൻ പ്രതിനിധാനംചെയ്യുന്നതെന്നും ഒരു രാഷ്്ട്രീയ പാർട്ടിയെയും അല്ലെന്നും പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധി വ്യക്തമാക്കി. യാക്കൂബ് മേമന് വധശിക്ഷ നൽകുന്നതിനെ എതിർത്തുവെന്ന എൻ.ഡി.എ കക്ഷിനേതാക്കളുടെ ആരോപണത്തോട് പ്രതികരിച്ച ഗാന്ധി, വധശിക്ഷ എന്ന മധ്യകാലഘട്ടത്തിലെ ശിക്ഷാരീതിയെയാണ് താൻ എതിർത്തതെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാഗാന്ധിയിൽനിന്നും ബാബ സാഹെബ് അംബേദ്കറിൽനിന്നുമാണ് വധശിക്ഷക്കെതിരായ നിലപാട് സ്വായത്തമാക്കിയതെന്നും ഗാന്ധി പറഞ്ഞു. കുൽഭൂഷൺ ജാദവിനെതിരായ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് താൻ പാകിസ്താൻ സർക്കാറിന് എഴുതിയതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.