ഡറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി ഉയർന്നു. 19 പേർക്ക് പരിക്കേറ്റു. അഞ്ചു പേരെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നൈനിറ്റാളിൽ മാത്രം 29 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇവിടെയാണ് മിന്നൽ പ്രളയത്തിൽ കൂടുതൽ പേർ മരിച്ചത്. ഉത്തരവാകാശിയിൽ കാണാതായ മൂന്ന് പോർട്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഉത്തരകാശിയിൽ 11 സഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ന്യൂഡൽഹിയിൽ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളിൽ നിന്നുള്ള ഏഴു പേരും ഉൾപ്പെടുന്നു. ഹർഷിൽ-ചിത് കുൽ ട്രെക്കിങ്ങിന് പോയ 17 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഉത്തരഖണ്ഡിന്‍റെയും ഹിമാചൽ പ്രദേശിന്‍റെയും ഉൾപ്രദേശത്ത് 17,000 അടി ഉയരമുള്ള ട്രെക്കിങ് മേഖലയാണ് ഹർഷിൽ-ചിത് കുൽ. കാണാതായവർക്ക് വേണ്ടി സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഹെലികോപ്ടർ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തുന്നതായും ഉത്തരകാശി ഡിസ്ട്രിക് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഒാഫീസർ ദേവേന്ദ്ര പഥ്വാൾ അറിയിച്ചു.
പ്രളയത്തിൽ അകപ്പെട്ട 1300 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) അറിയിച്ചു. രക്ഷാ പ്രവർത്തനത്തിന് 17 സംഘങ്ങളെ കൂടി സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.