മഥുര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളിയെ ജോലിയിൽ തിരിച്ചെടുത്തു. ഉത്തർപ്രദേശിലെ മഥുർ നിഗം മുനിസിപ്പൽ കോപറേഷനിലെ ശുചീകരണ തൊഴിലാളി ബോബിയെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കോർപറേഷന്‍റെ നടപടി.
തൊഴിലാളിയും കുടുംബവും ഉന്നയിച്ച ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് താക്കീത് നൽകി ജോലിയിൽ തിരിച്ചെടുത്തതായി മഥുര -വൃന്ദാവൻ നഗർ നിഗം മുനിസിപ്പൽ കമീഷണർ അനുനയ ഝാ പറഞ്ഞു.
ശനിയാഴ്ചയാണ് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളി മോദിയുടെയും യോഗിയുടെയും ചിത്രം മാലിന്യം നിറച്ച ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ബോബി ജോലിയിൽ വീഴ്ചവരുത്തിയെന്നും അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതായും അഡീഷനൽ മുനിസിപ്പൽ കമീഷണർ സത്യേന്ദ്ര കുമാർ തിവാരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തെരുവിൽ നിന്നാണ് ചിത്രങ്ങൾ കണ്ടെത്തിയതെന്നും താൻ തന്‍റെ ജോലിയാണ് ചെയ്തതെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വിശദീകരണം. പിന്നീട് മറ്റൊരാൾ ചിത്രങ്ങൾ മാലിന്യത്തിൽനിന്ന് പുറത്തെടുത്ത് വെള്ളമൊഴിച്ച് വൃത്തിയാക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.