മഹേഷ് ദീക്ഷിത്
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ മേധാവിയായി മഹേഷ് ദീക്ഷിത് ചുമതലയേൽക്കുന്നു. കൗണ്ടർ ടെററിസം, കശ്മീർ തീവ്രവാദം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത നീക്കങ്ങൾ എന്നിവ അടിച്ചമർത്തുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രീതി പിടിച്ചുപറ്റിയ ആളാണ് മഹേഷ് ദീക്ഷിത്
നിലവിലെ ഐ.ബി മേധാവി തപൻ ദേക വിരമിക്കുന്നതിനെ തുടർന്നാണ് ജൂലൈ ഒന്നിന് മഹേഷ് ദീക്ഷിത് പുതിയ ഡയറക്ടറായി ചുമതലയേൽക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് മെഡിക്കൽ ബിരുദധാരിയായ ഒരാൾ രാജ്യത്തിന്റെ ചാരസംഘടനയുടെ തലപ്പത്തെത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
പൂനെയിൽനിന്ന് മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ് മഹേഷ് ദീക്ഷിത്. അദ്ദേഹത്തിന്റെ ഭാര്യ രാജശ്രീയും ഒരു മെഡിക്കൽ ഡോക്ടറാണ്. യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടി 35-ാം റാങ്കുകാരനായിട്ടാണ് അദ്ദേഹം മെഡിക്കൽ ഫീൽഡിൽ നിന്നും സിവിൽ സർവിസിലേക്ക് എത്തുന്നത്. സാധാരണയായി ഉയർന്ന റാങ്ക് ലഭിക്കുന്നവർ ഐ.എ.എസോ ഐ.എഫ്.എസോ തിരഞ്ഞെടുക്കുമ്പോൾ, മഹേഷ് ദീക്ഷിത് തന്റെ ലക്ഷ്യം കൃത്യമായി മനസ്സിൽ ഉറപ്പിച്ചിരുന്നു. ആദ്യ ദിവസം മുതൽ ചാരലോകത്തേക്ക് വരാൻ ആഗ്രഹിച്ച അദ്ദേഹം 1993 ബാച്ചിലെ ആന്ധ്രാപ്രദേശ് കേഡർ ഐ.പി.എസ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് സംസ്ഥാനം വിഭജിച്ചപ്പോൾ തെലങ്കാന കേഡറിലേക്ക് മാറി.
മഹേഷ് ദീക്ഷിത് ഇപ്പോൾ ഇന്റലിജൻസ് ബ്യൂറോയുടെ കൗണ്ടർ ടെററിസം ഡെസ്കിന്റെ സ്പെഷൽ ഡയറക്ടറായി പ്രവർത്തിച്ചുവരികയാണ്. കശ്മീരിലെ പഹൽഗാം കൂട്ടക്കൊലക്ക് പിന്നിൽ പ്രവർത്തിച്ച ഭീകരരെ വധിക്കുന്നതിലും കശ്മീരിലെ പ്രശ്നങ്ങൾ അടിച്ചമർത്തുന്നതിലും നിർണായക പങ്കുവഹിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ചരിത്രപരമായ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു മഹേഷ് ദീക്ഷിത്. കൂടാതെ, ലഡാക്കിലെ 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിലെ ചൈനീസ് നീക്കങ്ങളെ നിരീക്ഷിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
കോഹിമ, പട്ന എന്നിവിടങ്ങളിലെ ഐ.ബി വിങ്ങുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലും ഇന്ത്യക്കായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ അസാധാരണമായ കരിയറിലൂടെ ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന പദവിയിലേക്ക് ഈ മുൻ ഡോക്ടർ എത്തിച്ചേർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.