ഉത്തർ പ്രദേശിലെ സർക്കാർ സ്കൂളിൽ ആൺകുട്ടിയെ കൊണ്ട് തന്റെ ശരീരത്തിൽ മസാജ് ചെയ്യിച്ച അധ്യാപികക്ക് സസ്‍പെൻഷൻ. വിദ്യാർത്ഥി അധ്യാപികക്ക് കയ്യിൽ മസാജ് ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശിലെ ഹർദോയിൽ നിന്നുള്ള സർക്കാർ സ്‌കൂൾ അധ്യാപികയാണ് കുടുങ്ങിയത്. വിദ്യാർത്ഥി മസാജ് ചെയ്യുന്നതിന്റെ നാല് ദിവസം പഴക്കമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തു.
വൈറലായ വീഡിയോയിൽ, പോഖാരി പ്രൈമറി സ്കൂൾ ടീച്ചർ ഒരു കസേരയിൽ ഇരിക്കുന്നതും മറ്റ് വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഓടുമ്പോൾ വിദ്യാർത്ഥിയോട് കൈകൾ മസാജ് ചെയ്യാൻ ആവശ്യപ്പെടുന്നതും കാണാം. ബവാൻ ബ്ലോക്കിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള ഒരു സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ഊർമിള സിംഗ് കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം വൃത്തികെട്ട ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ചതായി ആക്ഷേപമുണ്ട്.
വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, അടിസ്ഥാന ശിക്ഷാ അധികാരി (ബി.എസ്.എ) അവരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. അധ്യാപികയുടെ പ്രവൃത്തിയിൽ പ്രകോപിതനായ ഹർദോയ് ബേസിക് എജ്യുക്കേഷൻ ഓഫീസർ ബി.പി സിംഗ് പറഞ്ഞു -എനിക്കും ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ലഭിച്ചു. പ്രഥമദൃഷ്ട്യാ അധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അവരുടെ സസ്പെൻഷൻ നടപടികൾ ആരംഭിച്ചു.
കൃത്യമായ അന്വേഷണത്തിന് ശേഷം അവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപികയുടെ പ്രവൃത്തിയെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടിരുന്നതായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പറയുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് യുവതിക്കെതിരെ നടപടിയെടുത്തതെന്ന് മാതാപിതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.