ന്യൂഡൽഹി: ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദര്‍ശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന് സിമിയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ സ്റ്റുഡൻറ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യയുടെ (സിമി) എക്സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ യു.പി സർക്കാർ ആരോപിക്കുന്നത്.
ഡൽഹി കലാപക്കേസിലെ പ്രതിയായ മുഹമ്മദ് ഡാനിഷിെൻറ നിർദേശാനുസരണമാണ് കാപ്പൻ ഹാഥറസിലേക്ക് പുറപ്പെട്ടതെന്നും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണ് സംഘത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയതെന്നും ആരോപിക്കുന്നുണ്ട്.
സിദ്ദിഖ് കാപ്പൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥറസ് സന്ദർശിക്കാനായി പോയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സിദ്ദീഖ് കാപ്പനുമായും കൂടെയുണ്ടായിരുന്നവരുമായും ഡാനിഷും റൗഫും മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
സത്യവാങ്മൂലത്തിൽ കേരള പത്രപ്രവർത്തക യൂനിയനെതിരെ (കെ.യു.ഡബ്ല്യു.ജെ) സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും യു.പി സർക്കാർ ഉയർത്തുന്നുണ്ട്. സത്യവാങ്മൂലത്തിൽ യു.പി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാൻ കെ.യു.ഡബ്ല്യൂ.ജെക്ക് സുപ്രീം കോടതി സമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.