ലഖ്നോ: തൃണമൂൽ കോൺഗ്രസ് എം.പി സയോണി ഘോഷിന്റെ തല അറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുമെന്ന വിദ്വേഷ പ്രസ്താവനയുമായി ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ്. യു.പി ബുലന്ദേശ്വർ ജില്ലയിലെ സിക്കന്ദ്രബാദ് മുനിസിപ്പൽ ചെയർമാന്റെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ബി.ജെ.പി മുനിസിപ്പൽ ചെയർമാനായ പ്രദീപ് ദീക്ഷിതിന്റേതാണ് വിവാദ പ്രസ്താവന. വിഡിയോ വൈറലായതോടെ താൻ അത്തരം പ്രസ്‍താവന നടത്തിയിട്ടില്ലെന്നും വ്യാജ വിഡിയോ ആണെന്നും ആരോപിച്ച് പ്രദീപ് ദീക്ഷിത് രംഗത്തെത്തി.
ഹിന്ദു സംഘടനകൾ നടത്തിയ ഒരു പ്രതിഷേധത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പ്രസ്താവന. തൃണമൂൽ കോൺഗ്രസ് എം.പി സയോണി ഘോഷിന്റെ തല അറുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നായി പ്രദീപ് ദീക്ഷിത് പറയുന്നത് വിഡിയോയിൽ കാണാം.
സിക്കന്ദ്രബാദിൽ ഞായറാഴ്ച നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന. സയോണി ഘോഷ് ശിവനെയും ശിവലിംഗത്തെയും അപമാനിക്കുകയും ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സംഘടനകൾ ആരോപിച്ചിരുന്നു.
താൻ അത്തരമൊരു പ്രസ്‍താവന നടത്തിയിട്ടില്ലെന്നും ഞായറാഴ്ച നടന്ന ഒരു ഘോഷയാത്രയുടെ ദൃശ്യങ്ങളാണ് അതെന്നും പ്രദീപ് ദീക്ഷിത് പറഞ്ഞു. കൂടാതെ അക്രമികൾ വിഡിയോയിൽ കൃത്രിമം കാണിച്ച് ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.