ന്യൂഡൽഹി: ഭരണം കയ്യാലപ്പുറത്താക്കി രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രി സചിൻ പൈലറ്റുമായുള്ള പോര് പല തട്ടിൽ. വിശ്വാസ വോട്ട് തേടാൻ പാകത്തിൽ നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നൂറോളം എം.എൽ.എമാരും രാജ്ഭവനു മുന്നിൽ കുത്തിയിരിപ്പു നടത്തി.
അതേസമയം, വിമത കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള നിയമസഭ സ്പീക്കറുടെ നീക്കം തടഞ്ഞ് സുപ്രീംകോടതിക്കു പിന്നാലെ രാജസ്ഥാൻ ഹൈകോടതിയിൽനിന്നും സചിൻ പൈലറ്റിന് ഇടക്കാലാശ്വാസം.
അയോഗ്യരാക്കാനുള്ള നീക്കത്തിെൻറ തുടർച്ചയായി സചിനും സംഘത്തിനും സ്പീക്കർ നൽകിയ നോട്ടീസിെൻറ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്നാണ് രാജസ്ഥാൻ ഹൈകോടതി വെള്ളിയാഴ്ച നിർദേശിച്ചത്. ഈ കേസിൽ കേന്ദ്രസർക്കാറിെൻറ വാദം കേൾക്കണമെന്ന സചിെൻറ ആവശ്യം ഹൈകോടതി അംഗീകരിക്കുകയും ചെയ്തു. വിധിപറയാൻ മാറ്റിയ കേസിലാണ് ഹൈകോടതിയുടെ അസാധാരണ നടപടി.
ഹൈകോടതി വിധിക്കു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എം.എൽ.എമാരുമൊത്ത് ഗവർണറെ കാണാൻ നീങ്ങിയത്. ഏറ്റവും നേരത്തെ നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യത്തിന്മേൽ കേന്ദ്രസമ്മർദം മൂലം തീരുമാനമെടുക്കാതെ ഗവർണർ അടയിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതിനോടുള്ള പ്രതിഷേധമാണ് രാജ്ഭവനു മുന്നിൽ ഗെഹ്ലോട്ട് അനുകൂല എം.എൽ.എമാർ നടത്തിയത്.
അസാധാരണ രംഗങ്ങളായിരുന്നു രാജ്ഭവനിൽ. നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനം പ്രഖ്യാപിക്കാതെ പിരിഞ്ഞു പോവില്ലെന്ന് മുഖ്യമന്ത്രിയും നൂറോളം എം.എൽ.എമാരും പ്രഖ്യാപിച്ചു. അതിനൊടുവിൽ പുറത്തു വന്ന ഗവർണർ കൈമലർത്തി.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ നിയമാഭിപ്രായം തേടുകയാണെന്ന് ഗവർണർ പറഞ്ഞു. എന്നാൽ, സമ്മേളനം വിളിക്കുന്ന കാര്യത്തിൽ ഉറപ്പുകിട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തൽക്കാലം തനിക്ക് ഒന്നും പറയാൻ കഴിയില്ലെന്നായി ഗവർണർ. ബി.ജെ.പിയുടെ പരോക്ഷ പിന്തുണ സചിന് കിട്ടുന്നത് വ്യക്തമാണെന്നിരിക്കേ, കൂടുതൽ എം.എൽ.എമാർ മറുകണ്ടം ചാടുന്നതിനുമുമ്പ് വിശ്വാസവോട്ട് നേടാനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ ശ്രമം.
നിയമസഭ സമ്മേളനം വിളിക്കാൻ അഭ്യർഥിച്ച് മൂന്നുവട്ടം ഗവർണറെ നേരത്തെ കണ്ടതാണെന്ന് ഗെഹ്ലോട്ട് വിശദീകരിച്ചു. വിശ്വാസവോട്ട് തേടാൻ ഭരണപക്ഷം തയാറാകുേമ്പാൾ പ്രതിപക്ഷം സ്വാഗതം ചെയ്യേണ്ടിടത്ത്, നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.