ബാലശങ്കർ സീറ്റ് ചോദിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി; നൽകേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച് ആർ. ബാലശങ്കർ തന്നെ സമീപിച്ചിരുന്നെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. സ്ഥാനാർഥിയാക്കേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര നേതൃത്വമാണ്. സീറ്റ് കിട്ടാത്തതിന്‍റെ പേരിൽ ബാലശങ്കർ ബി.ജെ.പിക്കെതിരെ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാന നേതൃത്വത്തിന് ആരെയും ഒഴിവാക്കാനാകില്ല. ബി.ജെ.പിക്ക് ആരുമായും ധാരണയില്ല. നേതാവെന്ന നിലയിൽ ഉയർത്തിക്കാട്ടാനാണ് കെ. സുരേന്ദ്രനെ രണ്ട് മണ്ഡലങ്ങളിൽ മത്സരിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് സുരേന്ദ്രൻ ഹെലികോപ്ടർ ഉപയോഗിക്കുന്നത്. ഇത് ഇരുമുന്നണികളും വിവാദമാക്കുന്നത് നിരാശമൂലമാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ആർ.എസ്.എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ. ബാലശങ്കർ നടത്തിയ വെളിപ്പെടുത്തലുകൾ ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്നാണ് ബാലശങ്കർ പറഞ്ഞത്. ഇത് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
സീറ്റ് കിട്ടാത്തതിെൻറ അതൃപ്തിയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന ബി.ജെ.പി നേതാക്കളുടെ ആക്ഷേപം ബാലശങ്കർ തള്ളിയിരുന്നു. പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്തിെൻറ പിന്തുണ തനിക്കുണ്ട്. കേന്ദ്രത്തിൽ വലിയ പദവികൾ കിട്ടുമായിരുന്നു. വേണമെങ്കിൽ കേന്ദ്ര മന്ത്രിയുമാകാമായിരുന്നു. അതൊക്കെ വേണ്ടെന്നുെവച്ചത് സ്ഥാനമോഹമില്ലാത്തതുകൊണ്ടാണ്. മികച്ച സ്ഥാനാർഥികളെ നിര്‍ത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. അതാണ് ചോദ്യം ചെയ്തതെന്നും ബാലശങ്കർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.