മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കം ഒമ്പത് പേർ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ചതോടെ മൽസര രംഗത്ത് ഒമ്പതു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതേതുടർന്ന് വരണാധികാരി ഒമ്പതു പേരെ വിജയിയായി പ്രഖ്യാപിച്ചു. ഉദ്ധവിന്‍റേത് അടക്കം 14 പത്രികകൾ വരണാധികാരി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ശിവസേനയുടെ നീലം ഗോർഹെ, എൻ.സി.പിയുടെ ശശികാന്ത് ഷിൻഡെ, അമോൽ മിത്കരി, കോൺഗ്രസിന്‍റെ രാജേഷ് റാത്തോഡ്, ബി.ജെ.പിയിലെ ഗോപിചന്ദ് പദാൽഖർ, പ്രവീൺ ദാത്കെ, രാജ്നീത് സിങ് മൊഹിതെ പാട്ടീൽ, അജിത് ഗോപ്ചന്ദെ, രമേശ് കരാദ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
നിലവിൽ എം.എൽ.എയൊ നിയമസഭ കൗൺസിൽ അംഗമോ അല്ലാത്ത ഉദ്ധവിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മേയ് 28നു മുമ്പായി ഇവയിൽ ഏതെങ്കിലും ഒന്നിലേക്ക് തെരഞ്ഞെടുക്കപ്പെടണമായിരുന്നു. കഴിഞ്ഞ നവംബർ 28നാണ് ഉദ്ധവ് താക്കറെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.