ചെന്നൈ: തമിഴ്നാട്ടിൽ രണ്ടു കോൺഗ്രസ് മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സർക്കാറിന്‍റെ ഭാഗമാകും. മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി 10 ടി.വി.കെ അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്‍ലിംലീഗ്, വിടുതലൈ ശിറുതൈകൾ കക്ഷികളെയും (വി.സി.കെ) മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി വിജയ് ക്ഷണിച്ചിട്ടുണ്ട്.
ഇരുപാർട്ടികളും തീരുമാനം അറിയിച്ചിട്ടില്ല. എം.എൽ.എമാരായ രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസ് മന്ത്രിമാരെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 59 വർഷത്തിനുശേഷമാണ് തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസിന് പ്രതിനിധ്യം ലഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിജയ് നയിക്കുന്ന തമിഴ്നാട് മന്ത്രിസഭയിലേക്ക് പാർട്ടി എം.എൽ.എമാരായ അഡ്വ. രാജേഷ് കുമാറിനെയും പി. വിശ്വനാഥനെയും ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയെന്നും ചരിത്ര നിമിഷമാണിതെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 59 വർഷത്തെ നീണ്ട ഇടവേളക്കുശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും ചേരുകയാണ്! അവർക്ക് എല്ലാവിധ ആശംസകളും. തമിഴ്നാട് ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സഫലമാക്കാൻ അവർ പ്രയത്നിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് നിയമസഭയിൽ കോൺഗ്രസിന് അഞ്ചു എം.എൽ.എമാരാണുള്ളത്. ഡി.എം.കെ സഖ്യകക്ഷിയായ കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് വിജയിയുടെ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.
അതേസമയം, ക്ഷണം ലഭിച്ചിട്ടുണ്ടെന്നും മന്ത്രിസഭയിൽ ചേരണമോയെന്നതിൽ വ്യാഴാഴ്ച ഉന്നതാധികാര സമിതിയിൽ തീരുമാനിക്കുമെന്നും മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. കാദർമൊയ്തീൻ അറിയിച്ചു. അതേസമയം, ടി.വി.കെ സർക്കാറിനെ പുറമെനിന്ന് പിന്തുണക്കാനാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം. ഇതിനിടെ, ഇടതു കക്ഷികൾ എതിർത്തതിനെ തുടർന്ന് അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല. 25 വിമതരാണ് ടി.വി.കെയെ വിശ്വാസവോട്ടെടുപ്പിൽ പിന്തുണച്ചത്. മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് വി.സി.കെ നേതൃത്വം കൂടിയാലോചിച്ച് തീരുമാനം അറിയിക്കുമെന്ന് പാർട്ടി നേതാവ് ടി. തിരുമാവളവൻ അറിയിച്ചു.
സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വിമതപക്ഷത്തിന് മന്ത്രിസഭ പ്രാതിനിധ്യം നൽകിയാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന ഇടത് നേതാക്കളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ടി.വി.കെ നീക്കത്തിൽനിന്ന് പിന്നാക്കംപോയത്. അണ്ണാ ഡി.എം.കെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്ന് ഇടതുപാർട്ടികൾക്ക് ഉറപ്പുനൽകിയെന്നാണ് വിവരം. അഞ്ചു മന്ത്രിപദവികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന വിമത വിഭാഗത്തിന് ഇത് വൻ തിരിച്ചടിയായി. ഇവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിനും വിയോജിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.