അസം റൈഫിൾസ് ജവാന്മാരെ ആക്രമിച്ചവർ സഞ്ചരിച്ച വാഹനം
ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം ഇംഫാലിലെ മുതും യാങ്ബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് വാൻ ഉണ്ടായിരുന്നത്. വാഹനത്തിന് ഒന്നിലധികം ഉടമകളുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നായിക് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ കേശപ്പ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു.
ബിഷ്ണുപൂർ ജില്ലയിൽ ആയുധധാരികളായ ഒരു സംഘം അർധസൈനിക വിഭാഗത്തിന്റെ വാഹനം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നംബോൾ സബൽ ലെയ്കായ് പ്രദേശത്താണ് സംഭവം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തോക്കുധാരികളുടെ സംഘം പതിയിരുന്ന് ആക്രമിച്ചെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.
തീവ്രവാദികൾക്കായി സംയുക്തസേന വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് ആക്രമണവുമായി ബന്ധമുള്ള രണ്ടുപേരെ പിടികൂടുന്നത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള അക്രമസ്ഥലത്ത് നിന്ന് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.