പശു​വിന്റെ പേരിൽ ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു; ​കൊലപാതകം പട്ടാപ്പകൽ പൊലീസിന്റെ കൺമുന്നിൽ

അഗർത്തല: പശുമോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കൺമുന്നിൽ പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. അജിത് സർക്കാറിന്റെ മകൻ നന്ദു സർക്കാർ (30) എന്നയാളെയാണ് ​ഒരു സംഘം കെട്ടിയിട്ട് മർദിച്ച് കൊന്നത്. കിഴക്കൻ അഗർത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൽദാഖൽ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

എട്ട് മണിയോടെ നന്ദു സർക്കാരിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോയി പാലത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് സ്ത്രീകളും പുരുഷന്മാരും ചേർന്ന് മുളവടി കൊണ്ട് മർദിച്ചു. ഗുരുതരാവസ്ഥയിൽ റനീർബസാർ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആന്തരിക പരിക്കുകളാകാം മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു.

ബിഹാറിലെ പട്നയിൽ കഴിഞ്ഞ ദിവസം മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുമായി പോയ മുസ്‍ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ത​ല്ലിക്കൊന്നിരുന്നു. മുഹമ്മദ് സഹിറുദ്ദീനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ സരൺ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.

കന്നുകാലികളുടെ എല്ലിൽ നിന്നാണ് മരുന്ന് നിർമ്മാണത്തിനാവശ്യമായ ജലാറ്റിൻ നിർമിക്കുന്നത്. ഇത് ഉപയോഗിച്ച് ക്യാപ്സൂളുകളും സൗന്ദര്യവർധക വസ്തുക്കളും നിർമിക്കാറുണ്ട്. സരൺ ജില്ലയിലെ ഖോരി പാകർ മേഖലയിലൂടെ മുഹമ്മദ് സഹിറുദ്ദീന്റെ ട്രക്ക് കടന്നു പോകുമ്പോൾ വാഹനത്തിന് തകരാർ സംഭവിക്കുകയായിരുന്നു.

തകരാറിലായ വാഹനം പരിശോധിക്കുന്നതിനിടെ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ട്രക്കിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ഇവർ സഹിറുദ്ദീനെ മർദിക്കാനാരംഭിച്ചു. പൊലീസെത്തിയിട്ടും മർദനം നിർത്താൻ അവർ തയാറായില്ല. സഹിറുദ്ദീന്റെ ഒപ്പമുള്ള സഹായി ഖുർഷിദ് അലി ​പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ, കാലിന് ശസ്ത്രക്രിയക്ക് വിധേയനായതിനാൽ സഹിറുദ്ദീന് ഓടാൻ സാധിച്ചില്ല. തുടർന്ന് ഖുർഷിദ് അലി ഫാക്ടറി ഉടമ മുഹമ്മദ് ഹൈദറിനെ വിവരമറിയിക്കുകയായിരുന്നു

അതേസമയം, പൊലീസിന്റെ മുന്നിൽവെച്ചും ആൾക്കൂട്ടം സഹിറുദ്ദീനെ മർദിച്ചുവെന്ന് മുഹമ്മദ് ഹൈദർ പറഞ്ഞു. ബീഫ് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും ഹൈദർ പറഞ്ഞു. എന്നാൽ, നിയമപരമായി പ്രവർത്തിക്കുന്ന തന്റെ ഫാക്ടറിയിലേക്ക് കന്നുകാലികളുടെ എല്ലുകൾ കൊണ്ടു വരികയായിരുന്നു സഹിറുദ്ദീനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു​ണ്ടെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് ഹൈദറിന്റെ ഫാക്ടറിക്ക് ലൈസൻസുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Tripura: Man lynched on suspicion of being cattle lifter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.