ത്രിപുര ഖൊവായ് ജില്ലയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന സൈഫുൽ ഇസ്ലാം, ജായസ് ഹുസൈൻ, ബില്ലാൽ മിയ.
ഫോട്ടോ: twitter.com/ZAHEEER
ത്രിപുരയിലെ ആള്‍ക്കൂട്ടക്കൊല; ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാതെ പൊലീസ്
അഗര്‍ത്തല: കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ മൂന്ന് മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാതെ പൊലീസ്. ഞായറാഴ് പുലര്‍ച്ചെയാണ് ജായസ് ഹുസൈൻ (30), ബില്ലാൽ മിയ (28), സൈഫുൽ ഇസ്ലാം (18) എന്നിവരെ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലചെയ്തത്. രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, കൊല്ലപ്പെട്ട യുവാക്കള്‍ക്കെതിരെ പശുമോഷണത്തിന് കേസെടുത്തിരിക്കുകയാണ്.
സ്ഥിരം കുറ്റവാളികളാണ് കേസിലുള്‍പ്പെട്ടതെന്നും മാസങ്ങള്‍ക്ക് മുമ്പ് പൊലീസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണെന്നും ത്രിപുര ഐ.ജി അരിന്ദം നാഥ് പറഞ്ഞു. പശുക്കളെ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, അത് മാത്രമാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. ജനത്തെ നിയമം കൈയിലെടുക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു. 40ഓളം പേര്‍ ചേര്‍ന്നാണ് യുവാക്കളെ മര്‍ദിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പുരുഷോത്തം റോയ് ബര്‍മന്‍ ആവശ്യപ്പെട്ടു. പശുവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു സമുദായത്തിനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇതാണ് തുടര്‍ച്ചയായി ആള്‍ക്കൂട്ട മര്‍ദനങ്ങള്‍ക്ക് കാരണം. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ് ഖൊവായ് ആള്‍ക്കൂട്ട കൊലയെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രതികരിച്ചു. ആളുകള്‍ നിയമം കൈയിലെടുക്കുകയല്ല വേണ്ടത്. ആരെങ്കിലും തെറ്റ് ചെയ്താല്‍ പൊലീസിലേല്‍പ്പിക്കുകയാണ് വേണ്ടത്. സംഭവത്തില്‍ പ്രതികളെ പിടികൂടാനായി ഉന്നതതല അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും മണിക് സര്‍ക്കാര്‍ പറഞ്ഞു.
കുറ്റവാളികളാണെങ്കില്‍ പോലും ജനം നിയമം കൈയിലെടുക്കരുതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സുബ്രത ചക്രബര്‍ത്തി പ്രതികരിച്ചു.
അഗർത്തലയിൽ നിന്ന് 46 കിലോമീറ്റർ അകലെയാണ് ഞായറാഴ്ച പുലർച്ചെ മൂന്ന് പേരെയും മർദിച്ചുകൊന്നത്. അഗർത്തലയിലേക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്ക് ആണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്തുടർന്നെത്തിയ പ്രദേശവാസികളാണ് ട്രക്ക് തടഞ്ഞ് മൂന്നുപേർക്കു നേരെ ആയുധങ്ങളുപയോഗിച്ച് അക്രമം അഴിച്ചുവിട്ടത്. ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ നിന്ന് 50 കിലോമീറ്റർ അകലെ സെപാഹിജാല സ്വദേശികളാണ് കൊല്ലപ്പെട്ടവർ. 2019 ഡിസംബറിലും സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് 29 കാരനെയാണ് അന്ന് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.