‘ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് ഇല്ലാതാകും’; നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പാർട്ടി എം.പി

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയ​ത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം. വരും ദിവസങ്ങളിൽ പാർട്ടി തകരുമെന്ന വിമർശനവുമായി ടി.എം.സി മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് രം​ഗ​ത്തെത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് ഇല്ലാതാകും. ദേശീയ രാഷ്ട്രീയത്തിൽപോലും പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനി ഒരു പാർട്ടിയും തൃണമൂലുമായും കൈകോർക്കില്ലെന്നും എം.പി ദേശീയമാധ്യമത്തോട് പറഞ്ഞു.

ആർ.ജി കർ ബലാംത്സഗ കൊലപാതകം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ വ്യക്തമായ ശ്രമം നടത്തിയെന്നും അതിനായി പൊലീസിനെ ഉപയോഗിച്ചുവെന്നും ​അദ്ദേഹം കുറ്റപ്പെടുത്തി. ആർ.ജി കർ വിഷയവും തുടർന്നുള്ള പ്രതിഷേധങ്ങളും ജനങ്ങളുടെ വികാരം പാർട്ടിക്കെതിരാണെന്നതിന്റെ ആദ്യ സൂചന നൽകിയിരുന്നു. പാർട്ടി അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. മാത്രമല്ല, പാർട്ടി നേതാക്കളുടെ അഴിമതികൾ ചിന്തിക്കാൻ പോലും കഴിയില്ല. അത് നിയന്ത്രിക്കുന്നതിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടു. ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ മുൻ മുഖ്യമന്ത്രി ജനങ്ങളെ അകറ്റി നിർത്തി. ഇതെല്ലാം കണക്കിലെടുത്താൽ തോൽവി അനിവാര്യമാണെന്നും താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള എല്ലാ നേതാക്കളും അതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂൽ പ്രചാരണത്തിന് ഐ പിഎസിയെ നിയോഗിച്ചത് പാർട്ടിയിലെ രണ്ടാമനും രാജ്യസഭാ എം.പിയുമായ അഭിഷേക് ബാനർജിയാണ്. പാർട്ടിയിലെ അദ്ദേഹത്തിന്റെ ഉയർച്ചയെ പലരും എതിർത്തിരുന്നു. 2018ൽ ഐ-പിഎസി നിയമിച്ചപ്പോൾ പാർട്ടിയുടെ പഴയ തലമുറയിൽ നിന്ന് വലിയ എതിർപ്പുണ്ടായി. എന്നാൽ 2021ൽ പാർട്ടിയുടെ വൻ വിജയം വിമർശകരെ നിശബ്ദരാക്കി. എന്നാൽ ഇത്തവണ അഭിപ്രായങ്ങൾ വളരെ രൂക്ഷമാണ്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പിഎസിക്ക് ചുവപ്പു പരവതാനി നൽകി -അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ച തൃണമൂൽ എം.പി കകോലി ഘോഷ് ദസ്തിദാറും രാജിക്കത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിരവധി സംഭവങ്ങളിൽ മൗനം പാലിച്ചിരുന്ന നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. കൊൽക്കത്തയിലെ ആർ.ജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നത്. കൂടാതെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ അഴിമതി ആരോപണവും നേതൃത്വത്തിന്റെ മോശം പെരുമാറ്റവുമെല്ലാം തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

Tags:    
News Summary - Trinamool Will Be Finished In A Few Days Party MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.