ന്യൂഡൽഹി: വോട്ടില്ലാത്ത രണ്ടാം തര പൗരന്മാരെ സൃഷ്ടിക്കാനാണോ എസ്.ഐ.ആർ എന്ന് തൃണമുൽ കോൺഗ്രസ് ലോക്സഭാ ഡെപ്യൂട്ടി ലീഡർ ശതാബ്ദി റോയ് ചോദിച്ചു. എസ്.ഐ.ആറിൽ ഇല്ലെങ്കിൽ വോട്ട് ഇല്ലെന്നും അതെന്ന് കരുതി പൗരത്വം പോകില്ലെന്നും കമീഷൻ പറയുന്നത് അത് കൊണ്ടാണെന്നും അവർ പറഞ്ഞു.
ഈ മണ്ണിൽ ജനിച്ചുവളർന്ന് വാർധക്യത്തിലെത്തിയ 80 പിന്നിട്ട മനുഷ്യരെ പോലും വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് തിരയാൻ നിർബന്ധിതരാക്കി എസ്.ഐ.ആറിലൂടെ രാജ്യത്തെ വൃദ്ധജനങ്ങളുടെ അന്തസിടിക്കുകയാണെന്ന് ശതാബ്ദി റോയ് കുറ്റപ്പെടുത്തി. ദുരിതം സമ്മാനിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാറിനോട് ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ അവർക്ക് പണി കൊടുത്തുകൊണ്ടിരിക്കുന്നതാണ് ബംഗാളിൽ 50 ബി.എൽ.ഒമാരുടെ മരണത്തിനിടയാക്കിയ എസ്.ഐ.ആർ. തെരഞ്ഞെടുപ്പ് കമീഷൻ അടിമപ്പണി എടുക്കാനുള്ളവരല്ലെന്നും ഒരു പാർട്ടിയെ ജയിപ്പിക്കാനും തോൽപ്പിക്കാനുമുള്ളതല്ലെന്നും ശതാബ്ദിറോയ് ഓർമിപ്പിച്ചു.
പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിനുള്ള ന്യായം അതിർത്തി പ്രദേശമായതിനാൽ ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ളവരുണ്ടാകുമെന്നാണ് എങ്കിൽ ഈ ന്യായം ത്രിപുര, മേഘാലയ, അസം, മണിപ്പൂർ, സിക്കിം, നാഗാലാൻഡ്, അരുണാചൽ പ്രദേശങ്ങൾക്കൊന്നും എന്തുകൊണ്ട് ബാധകമല്ലെന്ന് ശതാബ്ദി റോയ് ചോദിച്ചു. ഇനി പശ്ചിമ ബംഗാളിൽ ബംഗ്ലാദേശികളും രോഹിങ്ക്യകളും വരുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ അതിർത്തി രക്ഷാ സേന(ബി.എസ്.എഫ്) ആണ്. ബി.എസ്.എഫ് കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണെന്നും ശതാബ്ദി റോയ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.