ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴക'ത്തിന്‍റെ മൂന്നാം വാർഷികം ആഘോഷത്തിൽ ഡി.എം.കെ ക്കും എ.ഐ.എ.ഡി.എം.കെ ക്കും എതിരെ പുതിയ വിമർശനങ്ങളുമായി വിജയ്. ഡി.എം.കെയെ തന്‍റെ 'രാഷ്ട്രിയ ശത്രു' എന്ന് വിശേഷിപ്പിച്ച വിജയ്, ഭരണപക്ഷത്തെ കടന്നാക്രമിക്കാൻ എം.ജി.ആറിനെയും ആയുധമാക്കി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലായിരിക്കും ഈ പോരാട്ടമെന്നും ടി.വി.കെയുടെത് രാഷ്ട്രീയ യുദ്ധമാണെന്നും പാർട്ടി പ്രവർത്തകർ ഐക്യത്തോടെ മുന്നേറണമെന്നും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ടി.വി.കെ ഇനി ഒരു പുതുമുഖ പാർട്ടിയല്ലന്നും മറിച്ച് ജനങ്ങളുടെ ശക്തിയായി മാറിയെന്നും വിജയ് അവകാശപ്പെട്ടു.
പ്രസംഗത്തിനിടെ വിജയ് തമിഴ്നാട് രാഷ്ട്രീയ നേതാക്കളായ സി.എൻ. അണ്ണാദുരൈയെയും എം.ജി.ആറിനെയും ഓർമ്മിപ്പിച്ചു.അണ്ണാദുരൈ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതും എം.ജി.ആർ പുതിയ പാർട്ടി രൂപീകരിച്ച് ചരിത്രവിജയം നേടിയതും ചൂണ്ടിക്കാട്ടി. സമാനമായ രാഷ്ട്രീയ മാറ്റം ടി.വി.കെയിലൂടെയും തമിനാട്ടിൽ സാധ്യമാകുമെന്നും വിജയ് പറഞ്ഞു.
ഭരണകക്ഷിയായ ഡി.എം.കെയെ നേരിട്ട് വിമർശിച്ച വിജയ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മിലായിരിക്കുമെന്നും പ്രഖ്യാപിച്ചു. അതേസമയം ബി.ജെ.പിയുമായി സഖ്യമില്ലെന്നും ഡി.എം.കെയെ രാഷ്ട്രീയമായി എതിർക്കുമെന്നും ബി.ജെ.പിയെ ആശയപരമായും എതിർക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടി.വി.കെ സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്.തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചതായും സ്ഥാനാർഥി നിർണയ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.