മൂന്നുവയസുള്ള മകളെ സർക്കാർ അങ്കണവാടിയിൽ ചേർത്ത് ഐ.എ.എസ് ഉദ്യോഗസ്ഥൻ; എന്തിന് മടിച്ചുനിൽക്കണമെന്നും ചോദ്യം

മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കുന്നതിനെ കുറിച്ച് ചിലർക്കെങ്കിലും ആശങ്കയുണ്ടാകും. ഒരു കുട്ടിയുടെ വികസനം രൂപപ്പെടുത്തുന്നതിൽ ബാല്യകാല വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയിലെ മിക്ക മാതാപിതാക്കളും ഇപ്പോഴും തങ്ങളുടെ മക്കളെ സ്വകാര്യ സ്കൂളുകളിലോ പ്രീസ്കൂളുകളിലോ ചേർക്കാൻ താൽപര്യപ്പെടുന്നവരാണ്. ഈ വാർത്തകൾക്കിടയിലാണ് മാതൃകാപരമായ നടപടിയുമായി ഉത്തർപ്രദേശിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രംഗത്തുവന്നിരിക്കുന്നത്.

തന്റെ മൂന്നു വയസുള്ള മകളെ സർക്കാർ അങ്കണവാടിയിൽ ചേർത്താണ് അദ്ദേഹം മാതൃക കാണിച്ചത്. സർക്കാർ സ്ഥാപനങ്ങളുടെ ഗുണനിലവാരം എടുത്തുകാണിക്കാനായിരുന്നു ഈ മാതൃകാപരമായ നടപടി. സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്ന ഒന്നുകൂടിയായിരുന്നു അത്.

ചിത്രകൂട് ജില്ലാ മജിസ്ട്രേറ്റായ പുൽകിത് ഗാർഗാണ് മകൾ സിയയെ സർക്കാർ അങ്കണവാടിയിൽ ചേർത്തത്. സർക്കാർ വിദ്യാഭ്യാസ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം.

കാർവിയിലെ നയാ ബസാർ പ്രദേശത്തെ ഒരു സർക്കാർ കമ്പോസിറ്റ് സ്കൂളിനോട് ചേർന്നുള്ള ഒരു അങ്കണവാടിയിലാണ് ഗാർഗ് സിയയെ ചേർത്തത്. നാല് ദിവസം മുമ്പാണ് സ്കൂൾ സന്ദർശിച്ച് അദ്ദേഹം പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. സർക്കാർ സ്കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗാർഗ് അഭിപ്രായപ്പെട്ടു.

''സ്ഥിതി ഇപ്പോൾ പഴയതുപോലെയല്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ഒരു കുറവുമില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് തന്റെ കുട്ടിയെ സർക്കാർ സ്ഥാപനത്തിൽ പഠിപ്പിക്കാൻ കഴിയുമെങ്കിൽ സാധാരണ മാതാപിതാക്കൾ മടിക്കേണ്ടതില്ല. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം മാത്രമല്ല, പോഷകാഹാരം, സുരക്ഷ, മൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്നു അതിനാൽ മാതാപിതാക്കൾ പൊതുവിദ്യാലയങ്ങളെ വിശ്വസിക്കണം''-അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - IAS officer in UP sends 3year old daughter to government Anganwadi school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT