ഹൈദരാബാദ്: അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് തിരുപ്പതി ക്ഷേത്രം. 18 ജീവനക്കാരേയാണ് ഇത്തരത്തിൽ ഒഴിവാക്കുക. ഹിന്ദുപാരമ്പര്യം പിന്തുടരുന്നില്ലെന്ന് ആരോപിച്ചാണ് ക്ഷേത്രം നടപടിക്കൊരുങ്ങുന്നത്.
ഹിന്ദുപാരമ്പര്യം പിന്തുടരാത്ത 18 ജീവനക്കാരെ മാറ്റുമെന്ന് തിരുമല-തിരുപ്പതി ദേവസ്ഥാനം ബോർഡ് ചെയർമാൻ ബി.ആർ നായിഡു പറഞ്ഞു. ഈ ജീവനക്കാരെ എത്രയും പെട്ടെന്ന് തിരുമല-തിരുപ്പതി ദേവസ്ഥാനത്തിൽ നിന്നും മാറ്റിനിർത്തും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് അവകാശമുണ്ടാവില്ല. ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറിപോകാനുള്ള അവസരമുണ്ടാവും. അല്ലെങ്കിൽ വി.ആർ.എസ് വാങ്ങി പോകണമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തെ ഹിന്ദുവിശ്വാസത്തിന്റേയും ആരാധനയുടേയും കേന്ദ്രമായി തന്നെ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. 1989ലെ തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമത്തിൽ ജീവനക്കാർ ഹിന്ദു ആചാരങ്ങൾ പിന്തുടരണമെന്ന് പറയുന്നുണ്ട്. ഇത് ലംഘിച്ചുവെന്ന് ആരോപിച്ചാണ് 18 ജീവനക്കാർക്കെതിരെ ദേവസ്വം ബോർഡ് നടപടിക്ക് ഒരുങ്ങുന്നത്.
ബി.ജെ.പി നേതാവും തിരുമല-തിരുപ്പതി ദേവസ്വം ബോർഡ് അംഗവുമായ ഭാനു പ്രകാശ് റെഡ്ഡി നീക്കത്തെ പിന്തുണച്ച് രംഗത്തെത്തി. അഹിന്ദുക്കളായ ജീവനക്കാർ ക്ഷേത്രത്തിൽ നിന്നും മാറേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.