ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന 26 വയസ്സുകാരനായ ദളിത് യുവാവ് മരിച്ച സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചികിത്സയിലിരിക്കെയാണ് ഇയാൾ മരണപ്പെട്ടത്. കസ്റ്റഡിയിൽ വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്ന് കുടുംബം ആരോപിക്കുന്നു. ബിരുദധാരിയായ ആകാശാണ് മരിച്ചത്. തങ്ങളുടെ മകന്റെ മരണത്തിൽ എസ്.സി/എസ്.ടി (പീഡന നിരോധന) നിയമപ്രകാരം കേസെടുക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആകാശിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച 6ന് പുലർച്ചെയാണ് ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മുൻദിവസം രണ്ടുപേരുമായി ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ആദ്യം ശിവഗംഗ സർക്കാർ ആശുപത്രിയിലും, പിന്നീട് നില വഷളായപ്പോൾ മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ആകാശ് മരിച്ചത്. ശ്വസനസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ ഭാഷ്യം.
പൊലീസിന്റെ ഈ വാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ആകാശിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ കസ്റ്റഡിയിൽ വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്ന് ആകാശ് മരണത്തിന് മുമ്പ് ആശുപത്രിയിൽ വെച്ച് തങ്ങളോട് പറഞ്ഞിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഹെൻറി ടിഫാഗ്നെയും ഈ ആരോപണം ശരിവെക്കുന്നുണ്ട്. ‘ആകാശ് തന്റെ മാതാപിതാക്കളോട് പറഞ്ഞതനുസരിച്ച് രണ്ട് കല്ലുകൾക്കിടയിൽ കാലുവെച്ച് വെച്ച് പൊലീസ് അവനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു’ എന്ന് ഹെൻറി പറഞ്ഞു.
സംഭവത്തിൽ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ‘അറസ്റ്റിനെക്കുറിച്ച് കുടുംബത്തെ യഥാസമയം അറിയിച്ചിരുന്നു. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മർദ്ദന ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവഗംഗ ജില്ലയിൽ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. മുമ്പ് അജിത്ത് കുമാർ എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം സി.ബി.ഐ അന്വേഷിച്ചുവരികയാണ്. ഒരു മോഷണക്കേസിലാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെങ്കിലും, കേസിൽ തെളിവുകളില്ലാത്തതിനാൽ അത് പിന്നീട് അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.