ന്യൂഡൽഹി: രാജ്യത്തെ ചില കലാപ ബാധിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ പിൻവലിച്ച സംഭവത്തിൽ അന്താരാഷ്ട്ര ക്രിസ്ത്യൻ മിഷനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചതുമായി ബന്ധപ്പെട്ട് ഏപ്രിൽ 18, 19 തീയതികളിൽ വിവിധ സംസ്ഥാനങ്ങളിൽ ഇ.ഡി പരിശോധന നടത്തി.
ഇന്ത്യയിൽ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ എന്നറിയപ്പെടുന്ന പ്രസ്ഥാനവുമായും അതുമായി ബന്ധപ്പെട്ട വ്യക്തികളുമായും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 25 വിദേശ ഡെബിറ്റ് കാർഡുകൾ, 40 ലക്ഷം രൂപ, കുറ്റകരമെന്ന് സംശയിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തു.
യു.എസിലെ ട്രൂയിസ്റ്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലെത്തിച്ച് രാജ്യത്തുടനീളമുള്ള എ.ടി.എമ്മുകൾ വഴി ആവർത്തിച്ച് പണം പിൻവലിക്കുകയായിരുന്നു ഇവരുടെ രീതി. ഛത്തീസ്ഗഡിലെ ബസ്തർ മേഖല, ധംതാരി ജില്ല തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ 6.5 കോടി രൂപ ഇത്തരത്തിൽ പിൻവലിച്ചതായി ഇ.ഡി കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത സംഘടനയാണ് ടി.ടി.ഐ. നിയമവിരുദ്ധമായി പിൻവലിച്ച ഈ തുക സംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായാണ് സൂചന.
ഇ.ഡി പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിനെത്തുടർന്ന് മൈക്ക മാർക്ക് എന്ന വ്യക്തിയെ ബംഗളൂരു വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.
ഇയാളുടെ കൈവശം 24 വിദേശ ഡെബിറ്റ് കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ കാർഡുകൾ ഉപയോഗിച്ച് ആസൂത്രിതമായി പണം പിൻവലിക്കുന്നതിന് പിന്നിൽ വലിയൊരു സംഘടിത ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. നിലവിൽ ടി.ടി.ഐയുടെ വെബ് പോർട്ടൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.