ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് ജംഇയ്യത്ത് ഉലമായെ ഹിന്ദ്; ഇത്തരം ഹീന കൃത്യങ്ങൾ ഇസ്‍ലാമിന് നിരക്കുന്നതല്ല

ന്യൂഡൽഹി: ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് പ്രമുഖ മുസ്‍ലിം സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്. പ്രവാചക നിന്ദയുടെ ചുവടുപിടിച്ച് നടത്തുന്ന ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഇസ്‍ലാമിന് നിരക്കുന്നതല്ലെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹൽസീമുദ്ദീൻ ഖാസിമി വ്യക്തമാക്കി.

ഹീനമായ കൊലപാതകത്തിനു പിന്നിൽ ആരായാലും ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല. നിയമവാഴ്ചക്കും ഇസ്‍ലാം മതത്തിനു എതിരായ കൊലപാതകമാണിത്. ഒരു രാജ്യത്ത് നിയമം നടപ്പാക്കാൻ പ്രത്യേക സംവിധാനമുണ്ടെന്നിരിക്കെ ഒരാൾക്കും സ്വന്തം നിലക്ക് നിയമം കൈയിലെടുക്കാൻ അവകാശമില്ല. രാജ്യത്തെ എല്ലാ പൗരൻമാരും സംയമനം പാലിക്കണമെന്നും മൗലാന ഹൽസീമുദ്ദീൻ ഖാസിമി ആവശ്യപ്പെട്ടു.

പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാവ് നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കനയ്യ ലാലിനെ തയ്യൽ കടയിൽ കയറി രണ്ടുപേർ വെട്ടിക്കൊന്നത്. ആക്രമികളെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കിട്ടതിന് കഴിഞ്ഞ 11ന് കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായി ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഹവാ സിങ് ഘൂമരിയ പറഞ്ഞു.15നാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്. ഇതിനിടെ തനിക്ക് പലതവണ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി കനയ്യ ലാൽ പൊലീസിന് പരാതി നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.