എം.പി തിരുമാവളവൻ
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) പ്രസിഡന്റ് ടി. തിരുമാവളവൻ എം.പി. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ ദലിത് - രാഷ്ട്രീയ സംഘടനയാണ് വി.സി.കെ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചിദംബരം മണ്ഡലത്തിൽനിന്നാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ചിദംബരം ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട കാട്ടുമാന്നാർകോവിൽ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയാവുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മത്സരിക്കാനുള്ള തിരുമാവളവന്റെ തീരുമാനം തമിഴക രാഷ്ട്രീയത്തിൽ പലവിധ അഭ്യൂഹങ്ങൾക്കും കാരണമായി. സംസ്ഥാന ഭരണത്തിൽ അധികാരം പങ്കിടുകയാണ് തിരുമാവളവന്റെ ലക്ഷ്യമെന്നും പ്രചാരണമുണ്ടായി.
നിയമസഭ സീറ്റിൽ വിജയിക്കുന്നപക്ഷം ചിദംബരം ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഡി.എം.കെ സഖ്യത്തിന്റെ നന്മ മുൻനിർത്തിയാണ് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറിയതെന്ന് തിരുമാവളവൻ പറഞ്ഞു. ദലിത് സമൂഹത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ലോക്സഭയിൽ മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല. നിയമസഭയിൽ ഇതിന് കൂടുതൽ സാധ്യതയുണ്ടെന്ന് കരുതിയാണ് കാട്ടുമാന്നാർകോവിലിൽ മത്സരിക്കാൻ തീരുമാനിച്ചത്. ഇവിടെ തനിക്ക് പകരം ജോതിമണി എന്ന സ്ഥാനാർഥിയെ നിർത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇപ്പോൾ പത്രിക പിൻവലിച്ചത് ഡി.എം.കെയുടെ രാഷ്ട്രീയ സമ്മർദമാണ് കാരണമായതെന്ന് അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.