തനിക്കെതിരെ കരുനീക്കാൻ മുമ്പ് കുമാർ വിശ്വാസിനെ കൊണ്ടു വന്നു; ഇപ്പോൾ അണ്ണ ഹസാരെയെ മുന്നിൽ നിർത്തിയാണ് ബി.ജെ.പിയുടെ കളി -കെജ്‍രിവാൾ

ന്യൂഡൽഹി: വിവാദ മദ്യനയമടക്കമുള്ള വിഷയങ്ങളെ വിമർശിച്ച് കത്തയച്ച സാമൂഹിക പ്രവർത്തകൻ അണ്ണ ഹസാരെക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‍രിവാൾ. ബി.ജെ.പി ​ഹസാരയെ കരുവാക്കി തനിക്കെതിരെ കരുക്കൾ നീക്കുകയാണെന്നായിരുന്നു കെജ്‍രിളിന്റെ വാദം.

പൊതുജനങ്ങൾ അവരെ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഇങ്ങനെ ഓരോരുത്തരെയായി അവർ മുന്നിലേക്ക് നിർത്തും. പഞ്ചാബ് നിയമ തെരഞ്ഞെടുപ്പിൽ എന്നെ തീവ്രവാദിയെന്ന് വിളിച്ച കുമാർ വിശ്വാസിനെയാണ് അവർ കൊണ്ടുവന്നത് -കെജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയത്തിൽ ഒരഴിമതിയുമില്ലെന്ന് സി.ബി.ഐ കണ്ടെത്തിയതോടെ എനിക്കെതിരെ പോരാട്ടം നയിക്കാൻ അവർ അണ്ണ ഹസാരെയെ കരുവാക്കുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ ചൊവ്വാഴ്ച സി.ബി.ഐ പരിശോധിച്ചിരുന്നു. എന്നാൽ ലോക്കറിൽ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ സി.ബി.ഐക്ക് നല്ല രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നു. ഞങ്ങൾ പൊതുജനങ്ങൾക്കായി ഓരോ ചുവടും മുന്നോട്ടുവെക്കുമ്പോൾ, അന്വേഷണ ഏജൻസികളിൽ നിന്ന് നടപടി നേരിടാനും തയാറാകേണ്ട അവസ്ഥയാണ്. സിസോദിയയുടെ വീട്ടിൽ 14 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയിട്ടും അന്വേഷണ ഏജൻസികൾക്ക് ഒന്നും കണ്ടെത്താനായില്ല -കെജ്രിവാൾ പറഞ്ഞു. നേരത്തേ സിസോദിയയെ സി.ബി.ഐ ഏതാനും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യുമെന്ന ആശങ്കയും കെജ്രിവാൾ പങ്കുവെച്ചിരുന്നു.

ഈ അന്വേഷണങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെങ്കിൽ ഉറപ്പാണ് സിസോദിയയെ ഏതാനും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യും- കെജ്രിവാൾ ചൂണ്ടിക്കാട്ടി.

സർക്കാർ സ്കൂളുകളിൽ അധികമായി ക്ലാസ്മുറികൾ നിർമിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ''എന്തിനാണ് ക്ലാസ്മുറികൾ നിർമിക്കുന്നതെന്നാണ് അവരുടെ ചോദ്യം. കുട്ടികൾക്ക് പഠിക്കാനാണ് ഞങ്ങൾ ക്ലാസ്മുറികൾ നിർമിക്കുന്നത്. കൂടുതൽ ടോയ്‍ലറ്റുകൾ ഉണ്ടാക്കുന്നതിനെയും അവർ ചോദ്യം ചെയ്യുന്നു. ഞങ്ങളു​ടെ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന് കരുതിയാണ് ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത്''-കെജ്രിവാൾ കൂട്ടിച്ചേർത്തു.

അധികാരത്തിന്റെ ലഹരിയിൽ തന്റെ തത്വങ്ങൾ കെജ്‍രിവാൾ മറന്നുവെന്നായിരുന്നു ഹസാരെ കത്തിൽ കുറ്റപ്പെടുത്തിയത്. കെജ്‍രിവാളിന്റെ മദ്യനയം മറ്റ് പാർട്ടികളുടെ നയത്തിൽ നിന്നും വ്യത്യസ്തമല്ല. ഇത് ദുഃഖകരമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  

Tags:    
News Summary - They also brought Kumar Vishwas -Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.