റോത്തങ്ങിലെ മണാലി-ലേ അടൽ തുരങ്കം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

ന്യഡൽഹി: റോത്തങ്ങിലെ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നം മാത്രമല്ല തുരങ്കത്തിലൂടെ യാഥാർഥ്യമായത്, ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും തുരങ്കം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഹിമാചൽ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീഫ്​ ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മുഖ്യമന്ത്രി ജയറാം താക്കൂർ തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ് 1000അടി ഉയരവും 9.2 കിലോമീറ്റർ നീളവുമുള്ള നീളമുള്ള റോത്തങ് തുരങ്കം. അടൽ ബിഹാരി വാജ്പേയ് സർക്കാറാണ് തുരങ്കം നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി. പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.