ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മുന്നണികളുടെ പ്രചാരണത്തിന് ആവേശം പകരാനാണ് ഇരു നേതാക്കളും എത്തുന്നത്.
രാവിലെ 10ന് ഡൽഹിയിൽ നിന്ന് ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വിമാനത്താവളത്തിൽ സ്വീകരണം നൽകും. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ പാർട്ടി നേതാക്കളുമായി അദ്ദേഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. തുടർന്ന് പ്രത്യേക ചെറുവിമാനത്തിൽ പുതുച്ചേരിയിലേക്ക് തിരിക്കുന്ന അദ്ദേഹം കോൺഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 3.15ഓടെ കൊച്ചിയിൽ നിന്നാണ് അമിത് ഷാ ചെന്നൈയിലെത്തുക. വിമാനത്താവളത്തിൽ നിന്ന് ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗ്ഗം അദ്ദേഹം പുതുച്ചേരിയിലേക്ക് തിരിക്കും. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്ത ശേഷം വൈകീട്ട് 6.10ഓടെ ചെന്നൈയിൽ തിരിച്ചെത്തുന്ന അദ്ദേഹം ബി.ജെ.പി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.
പ്രമുഖ ദേശീയ നേതാക്കൾ ഒരേ ദിവസം ചെന്നൈ വിമാനത്താവളം വഴി കടന്നുപോകുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ വിലയിരുത്തുന്നതിനായി അടിയന്തര യോഗം ചേർന്നു. പ്രമുഖ നേതാക്കളുടെ സന്ദർശനം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വരാനിരിക്കുന്ന പോരാട്ടത്തിന്റെ വീര്യം വർദ്ധിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.