വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വരുമാനം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ് സർക്കാർ. ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മുൻ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും മാത്രം ഫണ്ട് വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിൽ വരാനിരുന്ന 46 പദ്ധതികളാണ് ഇതോടെ റദ്ദായത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികളും ഉൾപ്പെടുന്നു.
മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചവയായിരുന്നെങ്കിലും, ഈ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. പല പദ്ധതികളും നിയമപരമായ തടസ്സങ്ങൾ നേരിടുന്നവയാണെന്നും, അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും തമിഴ്നാട് സർക്കാർ വിലയിരുത്തി. വാണിജ്യ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും ഭക്തരുടെ ക്ഷേമത്തിനും മുൻഗണന നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങളും ഷോപ്പിങ് കോംപ്ലക്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിക്കുന്നത് തമിഴ്‌നാട്ടിൽ ദീർഘകാലമായി തുടരുന്ന പതിവാണ്. എന്നാൽ, ക്ഷേത്ര ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമായി വിനിയോഗിക്കണമെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയ് സർക്കാരിന്റെ നടപടി.
സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും നിർമിക്കുന്നത് ക്ഷേത്രങ്ങൾക്ക് ഭാവിയിൽ സ്ഥിരമായ വരുമാനം ഉറപ്പാക്കുമെന്നും, സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിവാഹങ്ങൾ നടത്താൻ ഇത് ഉപകരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ, ക്ഷേത്ര സ്വത്തുക്കൾ മതപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിജയ് സർക്കാർ. ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായുള്ള പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.