തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിലപാടിനെതിരെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. ഇത്തരമൊരു നിലപാട് കേരളത്തിന് എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയിൽനിന്ന് കേരളത്തിലെ ജനങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 142 അടിയിൽനിന്ന് ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീംകോടതി പോലും അനുവദിക്കാത്തതാണ്. ഇതിൽ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ നാഷനൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ നിലപാട് അപലപനീയമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കേരളം നിർദേശിച്ച പ്രതിനിധിയെ ഏകപക്ഷീയമായി മാറ്റിയത് കേരളത്തോടുള്ള വിവേചനമാണ്. കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കത്തിൽ ഇരു സംസ്ഥാനങ്ങളും നിർദേശിക്കുന്ന വ്യക്തികളെ തിരഞ്ഞെടുക്കുകയാണ് പതിവ്. കേന്ദ്രം തന്നെയാണ് നേരത്തെ ടി.കെ. ശിവരാജനെ തിരഞ്ഞെടുത്തത്. എന്നാൽ, ഇപ്പോൾ കൂടിയാലോചനകളില്ലാതെ അദ്ദേഹത്തെ മാറ്റിയതിൽ ദുരൂഹതയുണ്ട്. നിലവിൽ കേരളത്തിന്റെ ആവശ്യം പറയാൻ ആളില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.