ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള 'തമിഴക വെട്രി കഴകം' (ടി.വി.കെ) ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ, ബദ്ധവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സഖ്യത്തിലേക്ക് നീങ്ങുന്നതായി സൂചന. ഇരുപാർട്ടികളും ഒരേ ദ്രാവിഡ പ്രത്യയശാസ്ത്രം പങ്കിടുന്നവരാണെന്നും, സി.പി.എം-സി.പി.ഐ മാതൃകയിൽ സഖ്യമാകുന്നതിൽ തെറ്റില്ലെന്നും ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. "സി.പി.എമ്മും സി.പി.ഐയും പിളർന്ന ശേഷം പിന്നീട് മുന്നണി രീതിയിൽ ഒന്നിച്ചില്ലേ? അതുപോലെ ഡി.എം.കെയിൽ നിന്ന് പിരിഞ്ഞുപോയവരാണ് എ.ഐ.എ.ഡി.എം.കെയിലുള്ളത്. അതിനാൽ, അവരുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ല," ഭാരതി വ്യക്തമാക്കി. എങ്കിലും, സഖ്യം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കളെയും മിത്രങ്ങളെയും കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഡി.എം.കെ നേതാവ്, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം പരമ്പരാഗത ദ്രാവിഡ കക്ഷികളെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് നൽകുന്നത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ വൈക്കോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ നിലവിലെ സഖ്യം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വിജയ് സർക്കാരിന്റെ ജനപ്രീതിയും രാഷ്ട്രീയ വളർച്ചയും മുൻനിർത്തി, ദ്രാവിഡ രാഷ്ട്രീയം ഒന്നിച്ചുനീങ്ങാനുള്ള നീക്കങ്ങൾ സജീവമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.