റെഡ് റോഡ്
കൊൽക്കത്ത: യാത്രാക്ലേശം മുൻനിർത്തി ഈദ് നമസ്കാരത്തിന് അനുമതി നിഷേധിച്ച കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ്, അന്താരാഷ്ട്ര യോഗ ദിനാചരണത്തിനായി ഒരാഴ്ചത്തേക്ക് പൂർണ്ണമായി അടച്ചിട്ടതിനെച്ചൊല്ലി വൻ വിവാദം. കഴിഞ്ഞദിവസം നടന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിന് വേണ്ടിയാണ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാത ഏഴ് ദിവസത്തേക്ക് അടച്ചിടാൻ പൊലീസ് ഉത്തരവിട്ടിരുന്നത്. പശ്ചിമ ബംഗാളിലെ പുതിയ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഈ നടപടിക്കെതിരെ പൊതുജനങ്ങൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് വിഷയത്തിൽ ഉയരുന്നത്.
വർഷത്തിലൊരിക്കൽ, ദേശീയ അവധി ദിനത്തിൽ കേവലം രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ഈദ് പ്രാർത്ഥനകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പറഞ്ഞ് മാറ്റിച്ച സർക്കാർ, യോഗ പരിപാടിക്കായി നഗരത്തെ ഒരാഴ്ചയോളം സ്തംഭിപ്പിച്ചത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജനങ്ങൾ ചോദിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിന് പോലും ഇത്തരത്തിൽ ഒരാഴ്ചയോളം റെഡ് റോഡ് അടച്ചിടാറില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. "ഒരു ദിവസത്തെ 1 മണിക്കൂർ ഈദ് പ്രാർത്ഥനയ്ക്ക് റെഡ് റോഡ് നൽകിയില്ല, എന്നാൽ യോഗ ദിനത്തിനായി ഇതേ റോഡ് ഒരാഴ്ചത്തേക്ക് അടച്ചിട്ടിരിക്കുന്നു" എന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര എക്സിൽ കുറിച്ചിരുന്നു. 1919 മുതൽ റെഡ് റോഡിൽ നടന്നു വന്നിരുന്ന ഈദ് നമസ്കാരമാണ് ഇത്തവണ തടസ്സപ്പെട്ടത്.
അതേസമയം, ഒരാഴ്ചയോളം റോഡ് പൂർണ്ണമായി അടച്ചതോടെ കൊൽക്കത്തയിലെ ഗതാഗത സംവിധാനം തകിടം മറിഞ്ഞ അവസ്ഥയിലാണ്. സൗത്ത്-സെൻട്രൽ കൊൽക്കത്തയെ നഗരത്തിലെ പ്രധാന വാണിജ്യ-ഭരണ കേന്ദ്രങ്ങളായ ബി.ബി.ഡി ബാഗ്, റൈറ്റേഴ്സ് ബിൽഡിംഗ്, കൊൽക്കത്ത ഹൈക്കോടതി, ഹൗറ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇന്ദിരാഗാന്ധി സരണി എന്ന റെഡ് റോഡ്. ഡഫറിൻ റോഡ്, ചൗരംഗി റോഡ്, സ്ട്രാൻഡ് റോഡ് തുടങ്ങിയ ബദൽ പാതകൾ കൊൽക്കത്ത പൊലീസ് നിർദ്ദേശിച്ചെങ്കിലും ഇവയെല്ലാം കടുത്ത ഗതാഗതക്കുരുക്കിലായിരുന്നു. സാധാരണ 40 മിനിറ്റ് എടുക്കുന്ന യാത്രയ്ക്ക് ഒന്നര മണിക്കൂറിലധികം സമയമെടുത്തുവെന്ന് യാത്രക്കാരും ആപ്പ് കാബ് ഡ്രൈവർമാരും പരാതിപ്പെടുന്നു.
അതേസമയം, യോഗ ദിന പരിപാടിയിൽ സർക്കാർ ജീവനക്കാർ നിർബന്ധമായി പങ്കെടുക്കണമെന്ന ഉത്തരവിനെതിരെ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി സമർപ്പിച്ച മറ്റൊരു ഹർജിയിൽ ജസ്റ്റിസ് അമൃത സിൻഹ സുപ്രധാന വിധി പുറപ്പെടുവിച്ചു. പരിപാടിയിൽ ജീവനക്കാരുടെ പങ്കാളിത്തം നിർബന്ധമല്ലെന്നും പൂർണ്ണമായും സ്വമേധയാ ഉള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ, പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ലക്ഷക്കണക്കിന് വരുന്ന ജീവനക്കാർക്ക് വിധി വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.