ഹൈദരാബാദ്: തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പുരുഷൻമാരെ കടത്തി വെട്ടി സ്ത്രീകൾ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന റിപ്പോർട്ട് പ്രകാരം 1638 സ്ത്രീകളാണ് വിജയിച്ചത്. അതേ സമയം പുരുഷൻമാരുടെ എണ്ണം 1356ഉം. സംസ്ഥാനത്തെ മുഴുവൻ മുൻസിപ്പാലിറ്റികളിലും മുൻസിപ്പൽ കോർപ്പറേഷനുകളിലുമായി തെരഞ്ഞെടുക്കപ്പെട്ട 2,9995 പ്രതിനിധികളുടെ 55 ശതമാനം വരും സ്ത്രീകൾ.
കമീഷൻ റിപ്പോർട്ട് പ്രകാരം തെലങ്കാനയിലെ നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 1,638 പേരിൽ 851 പേർ കോൺഗ്രസിൽ (ഐ.എൻ.സി) നിന്നും 415 പേർ ബി.ആർ.എസിൽ നിന്നും 184 പേർ ബി.ജെ.പിയിൽ നിന്നും ആണ്. 110 വനിതാ സ്വതന്ത്ര സ്ഥാനാർഥികൾ വിജയം നേടി. എ.ഐ.എം.ഐ.എം ൽ നിന്ന് 33ഉം സി.പി.ഐയിൽ നിന്നും എ.എഫ്.ഐ.ബിയിൽ നിന്ന് 18 വീതവും സി.പി.എംൽ നിന്ന് ഏഴും ബി.എസ്.പിയിൽ നിന്നും ജെ.എസ്.പിയിൽ നിന്നും ഒന്ന് വീതവും വനിതാ സ്ഥാനാർഥികളാണ് വിജയിച്ചത്.
പട്ടിക ജാതി വിഭാഗത്തിൽ നിന്ന് 553 സ്ഥാനാർഥികളാണ് വിജയിച്ചത്. അതേ സമയം പട്ടിക വർഗ വിഭഗത്തിൽ നിന്ന് 219 പേരും വിജയം കണ്ടു.
വിദ്യാഭ്യാസത്തിലും പിന്നോട്ടല്ല
മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ വിദ്യാഭ്യാസത്തിലും പുറകിലോട്ടല്ല. ഇവരിൽ 1924 പേർ ബിരുദ ധാരികളും 194 പേർ ബിരുദാനന്തര ബിരുദ ധാരികളുമാണ്. ബിരുദ ധാരികളായ വിജയികളിൽ 885 പേർ ഐ.എൻ.സിയിൽ നിന്നും 472 പേർ ബി.ആർ.എസിൽ നിന്നും 199 പേർ ബി.ജെ.പി.യിൽ നിന്നും 95 പേർ സ്വതന്ത്ര സ്ഥാനാർഥികളുമാണ്. എ.ഐ.എം.ഐ.എം ൽ നിന്ന് 31ഉം എ.ഐ.എഫ്.ബിയിൽ നിന്ന് 21 ഉം സി.പി.ഐയിൽ നിന്ന് 20ഉം സി.പി.എം ൽനിന്ന് ആറും ബിരുദ ധാരികളാണ് വിജയിക്കൊടി പാറിച്ചത്.
ബിരുദാനന്തര ബിരുദ ധാരികളിൽ 99 പേർ എ.എൻ.സിയിൽ നിന്നാണ്. ബി.ആർ.എസിൽ നിന്ന് 48ഉം ബി.ജെ.പിയിൽ നിന്ന് 30ഉം ബിരുദാനന്തര ബിരുദക്കാർ. സ്വതന്ത്രരിൽ 9 പേർ.
നിരക്ഷരരും ഉണ്ട് വിജയിച്ചവരുടെ കൂട്ടത്തിൽ മൊത്തം വിജയികളിൽ 334 പേർ നിരക്ഷരരെന്നാണ് ഔദ്യോഗിക വിവരം. അതിൽ നിന്ന് തന്നെ 214 പേർ സ്ത്രീകളും 120 പുരുഷൻമാരുമാണ്.
കോൺഗ്രസിലാണ് ഏറ്റവും കൂടുതൽ നിരക്ഷരരുള്ളത്(168 പേർ). ബി.ആർ.എസിൽ 102ഉം ബി.ജെ.പിയിൽ 21ഉം എ.ഐ.എം.ഐ.എം ൽ മൂന്നും വീതം. ബാക്കി 40 പേർ സ്വതന്ത്രരും മറ്റ് പാർട്ടിയിൽ നിന്നുള്ളവരുമാണ്.
വീട്ടമ്മമാരുടെ വിജയം
തൊഴിൽ അനുസരിച്ച് വിജയിച്ചവരിൽ 1,019 പേർ വീട്ടമ്മമരാണ്. 676 ബിസിനസുകാരും 555 പേർ മറ്റ് കാറ്റഗറിയുലുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരും 69പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.