വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളിൽ ആറുവയസ്സുകാരനായ എൽ.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും കുട്ടി കരഞ്ഞുകൊണ്ട് കൈകൾ ചലിപ്പിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടും പാന്റും ശരിയാക്കുന്നതും പിന്നീട് കുട്ടിയെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടി ഭയന്ന് കരയുകയും ചുമക്കുകയും ചെയ്തു. തുടർന്ന് ഏതാനും സെക്കൻഡുകൾക്കുള്ളിൽ കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അധ്യാപിക കുട്ടിയെ ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പ്രതികരിച്ചിരുന്നില്ല.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികതർ തന്നെ നേരിട്ട് വിവരം അറിയിച്ചില്ലെന്ന് പിതാവ് പരാതിയിൽ പറയുന്നു. സംഭവ ദിവസം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 194 വകുപ്പ് പ്രകാരമാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ആന്ധ്രപ്രദേശ് മാനവവിഭവശേഷി വികസന മന്ത്രി നാര ലോകേഷ് സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. കുട്ടിയെ അധ്യാപിക മർദിച്ചതായി ആരോപണമുയർന്ന സംഭവത്തിൽ കുറ്റക്കാർക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുടുംബത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.