ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ത്രിഭാഷാനയം നടപ്പിലാക്കുന്നതിലെ പ്രായോഗിക വശങ്ങൾ പുനഃപരിശോധിക്കണമെന്നും ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഒരു വർഷം ഇളവ് നൽകുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതി. ഇതുവരെ, തിരഞ്ഞെടുക്കപ്പെട്ട ഭാഷകൾ പഠിച്ചുവരുന്ന വിദ്യാർഥികളെ പെട്ടെന്ന് പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനുപകരം അവർക്ക് ആശ്വാസം നൽകണം.
ത്രിഭാഷ ക്രമീകരണം അടുത്ത ബാച്ച് മുതൽ ആറാം ക്ലാസ് വിദ്യാർഥികൾക്ക് നടപ്പിലാക്കാവുന്നതാണ്. ഇത് വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങളോടെ അവരുടെ ഭാഷകൾ തിരഞ്ഞെടുക്കാൻ മതിയായ സമയം നൽകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തങ്ങൾ ഉന്നയിച്ച ആശങ്കകൾ ഗൗരവമായി പരിഗണിച്ച് അറിയിക്കണമെന്ന്, സി.ബി.എസ്.ഇക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് ബെഞ്ച് നിർദേശിച്ചു. ത്രിഭാഷാ നയത്തിൽ ഇംഗ്ലീഷിനെ വിദേശ ഭാഷയെന്ന് തരംതിരിച്ചതിനെ കോടതി ചോദ്യംചെയ്തു. ഇന്ത്യൻ സമൂഹത്തിൽ ചരിത്രപരവും സാമൂഹികവുമായ വേരുകളുള്ളതും നിരവധി സംസ്ഥാനങ്ങളിൽ ഔദ്യോഗിക ഭാഷയുമായ ഇംഗ്ലീഷിനെ വിദേശ ഭാഷയെന്നോ തദ്ദേശീയമല്ലാത്ത ഭാഷയെന്നോ വിശേഷിപ്പിക്കാൻ എങ്ങനെയാണ് കഴിയുകയെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചു.
രാജ്യത്തെ സ്കൂളുകളിൽ ഭൂരിഭാഗവും സംസ്ഥാന ബോർഡുകൾക്ക് കീഴിലാണെന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കോടതി ചൂണ്ടിക്കാണിച്ചു. വിദ്യാർഥികൾക്കും സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾക്കും പൊരുത്തപ്പെടാൻ സമയം നൽകണം. ഈ ഭാഷകൾ പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യാപകരും ആവശ്യമായ ലേണിങ് ടൂളുകളും എത്ര സ്കൂളുകളിൽ ഉണ്ടെന്നതിന്റെ കണക്കുകൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
വർഷങ്ങളായി പഠിച്ചുകൊണ്ടിരുന്ന ഭാഷകൾ പെട്ടെന്ന് ഉപേക്ഷിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നുവെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. പാഠപുസ്തകങ്ങളോ അധ്യാപകരോ ലഭ്യമല്ലെന്നും ഇത് ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.