സുപ്രീംകോടതി
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പൊലീസല്ല അന്വേഷിക്കേണ്ടതെന്ന് സുപ്രീംകോടതി. പൊലീസിനെ അതിൽ നിന്ന് കഴിയുന്നതും ഒഴിവാക്കുകയാണ് വേണ്ടത്. ഗർഭകാല പരിശോധനകളുമായി ബന്ധപ്പെട്ട ലിംഗനിർണയ നിരോധന നിയമത്തിന് കീഴിൽ ചുമതലപ്പെടുത്തുന്ന അതോറിറ്റി ആവശ്യപ്പെടുന്ന പ്രകാരം ഇത്തരം കാര്യങ്ങളിൽ പരാതികൾ ഫയൽ ചെയ്യുന്നതിൽ പൊലീസിന് പരിമിതമായും അനുബന്ധമായും സഹായിക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കാരോളും എൻ.കെ. സിങ്ങും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഈ നിയമത്തിന്‍റെ ലംഘനങ്ങളുടെ കാര്യത്തിൽ അന്വേഷണം നടത്താനോ എഫ്.ഐ.ആർ ഫയൽ ചെയ്യാനോ പൊലീസിന് അധികാരമില്ലെന്ന അലഹബാദ് ഹൈകോടതിയുടെ നിരീക്ഷണത്തോട് സുപ്രീംകോടതി യോജിക്കുകയും ചെയ്തു.
ഈ നിയമത്തിൽ പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ പരിജ്ഞാനവും സൂക്ഷ്‍മതയും അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ പ്രാഥമികമായി അന്വേഷിക്കേണ്ടത് പൊലീസല്ല. നിയമത്തിന്‍റെ 17 (4) വകുപ്പിന് കീഴിൽ പരാതി ഫയൽ ചെയ്യാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട അതോറിറ്റിക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്. പൊലീസ് നടപടികൾ കഴിയുന്നതും ഒഴിവാക്കണമെന്നും അതിന്‍റെ ചട്ടങ്ങളിൽ പറയുന്നുണ്ടെന്ന് കോടതി വിശദീകരിച്ചു. ഒരു ഡോക്‌ടറാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.