മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ടെ സംസ്ഥാനത്ത് പാക്കറ്റിലാക്കാത്ത ഭക്ഷ്യ എണ്ണകളുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഉത്തരവിട്ടു. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭക്ഷ്യ എണ്ണയുടെ സുരക്ഷയിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും പാക്കറ്റിലാക്കാത്ത എണ്ണ വാങ്ങരുതെന്നും തുക്കാറാം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
രജിസ്റ്റർ ചെയ്യാത്ത എണ്ണക്കമ്പനികളും മായം കലർത്തുന്നതും അധികാരികൾ കണ്ടെത്തിയിട്ടുണ്ട്. കടുക് എണ്ണയിൽ മറ്റ് എണ്ണകൾ അനധികൃതമായി കലർത്തുന്നതും ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം തുറന്നതോ പാക്കറ്റിലാക്കാത്തതോ ആയ ഭക്ഷ്യ എണ്ണ വിൽക്കാൻ പാടില്ല. 100% ശുദ്ധമായ കടുക് എണ്ണയായി മാത്രമേ വിൽക്കാവൂ എന്നും മിശ്രണം അനുവദനീയമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹോട്ടലുകളിൽ പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്ന പ്രവണതയും ഭക്ഷ്യവിഷബാധയ്ക്ക്ക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2006ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഭക്ഷ്യ എണ്ണ മേഖലക്കായി സമഗ്രമായ ഉത്തരവുകൾ പുറത്തിറക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരികൾ മാത്രമല്ല, ഓൺലൈൻ വിൽപ്പനക്കാരും എണ്ണ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിതരണ ശൃംഖലക്കും ഈ ഉത്തരവ് ബാധകമാണ്. പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കുന്നത് ദോഷകരമായ ടോട്ടൽ പോളാർ കോമ്പൗണ്ട്സ് , ട്രാൻസ് ഫാറ്റി ആസിഡുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, കരൾ-വൃക്ക തകരാറുകൾ, കാൻസർ സാധ്യത എന്നിവക്ക് കാരണമാകും.
25 ശതമാനത്തിൽ കൂടുതൽ ടി.പി.സി ഉള്ള എണ്ണ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഭക്ഷ്യശാലകൾക്കുള്ള നിർദേശം. സുരക്ഷിതമല്ലാതെ ഭക്ഷണം നിർമിച്ചാൽ സെക്ഷൻ 59 പ്രകാരം തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.നിലവാരം കുറഞ്ഞ എണ്ണക്ക് 5 ലക്ഷം രൂപ വരെ പിഴ. വ്യാജ ലേബലോടു കൂടിയ എണ്ണക്ക് 3 ലക്ഷം രൂപ വരെ പിഴ.
മായം അടങ്ങിയ വസ്തുക്കൾ കൈവശം വെയ്ക്കൽ, ലൈസൻസ് ഇല്ലാതെയുള്ള പ്രവർത്തിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവക്ക് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കും. കമ്പനികൾ ഉൾപ്പെടുന്ന കേസുകളിൽ അതിന് ഉത്തരവാദികളായ ഡയറക്ടർമാർ, പങ്കാളികൾ എന്നിവർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കും.
പാക്കറ്റിലാക്കാത്ത ഭക്ഷ്യ എണ്ണ വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം, സീൽ ചെയ്ത എണ്ണ മാത്രം വാങ്ങുക. ലേബൽ, ബാച്ച് നമ്പർ, പാക്ക് ചെയ്ത തീയതി, 'Best Before' തീയതി എന്നിവ പരിശോധിക്കുക. പഴയതും തുരുമ്പെടുത്തതുമായ പാത്രങ്ങളിൽ വിൽക്കുന്ന എണ്ണ വാങ്ങരുത്. എപ്പോഴും ബില്ലോ ടാക്സ് ഇൻവോയ്സോ ആവശ്യപ്പെടുക. മൾട്ടി-സോഴ്സ് എണ്ണയാണെങ്കിൽ AGMARK ലോഗോയും അതിലെ ഘടകങ്ങളുടെ ശതമാനവും പരിശോധിക്കുക. വീട്ടിലും പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇവയൊക്കെയാണ് ഉപഭോക്താക്കൾക്കുള്ള നിർദ്ദേശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.