പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ പോക്സോ കേസ് പ്രതി മാരകമായി കുത്തി പരിക്കേൽപ്പിച്ചു

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ 22 കാരനായ പോക്സോ കേസ് പ്രതി മാരകമായി കുത്തി പരിക്കേൽപ്പിച്ചു. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെൺകുട്ടിയെ 14 തവണയാണ് യുവാവ് കത്തികൊണ്ട് കുത്തിയത്. പ്രതിയായ ട്രിച്ചി പോതമേട്ടുപട്ടി സ്വദേശി കേശവൻ എന്നയാൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാൻ പോവുകയായിരുന്ന പെൺകുട്ടിയെ കേശവൻ പിന്തുടരുകയായിരുന്നു. ട്രിച്ചി റെയിൽവേ മേൽപ്പാലത്തിന് സമീപം കുട്ടിയെ ഇയാൾ തടഞ്ഞു. തുടർന്ന് അവളോട് പ്രണയാഭ്യർഥന നടത്തി. എന്നാൽ കുട്ടി ഇത് നിരസിച്ചു. ഇതോടെ, പെൺകുട്ടിയെ കേശവൻ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകി നിലത്ത് കിടന്ന പെൺകുട്ടിയെ നാട്ടുകാർ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലുള്ള പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.

2021 ജൂണിൽ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെതിരെ പോക്‌സോ കേസുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതനായത്. ഒളിവിൽ പോയ കേശവനെ പിടികൂടാൻ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു.


Tags:    
News Summary - Tamil Nadu man stabs Class 11 girl 14 times for spurning love proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.