ചെന്നൈ: ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ ചരിത്രത്തിലാദ്യമായി വിദ്യാർഥി പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തും. ജൂലൈ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ‘മഗിഴ് മുറ്റം’ പദ്ധതിയുടെ ഭാഗമായാണ് നീക്കം. തെരഞ്ഞെടുപ്പ് രീതികൾ, പ്രചാരണം, പ്രകടന പത്രികകൾ, വോട്ടെടുപ്പ്, മന്ത്രിസഭാ രൂപവത്കരണം തുടങ്ങി ജനാധിപത്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.
വിദ്യാർഥികളിൽ സാമൂഹിക ബോധവും നേതൃത്വ പാടവവും വളർത്തുന്നതിനായി 2024ൽ തമിഴ്‌നാട് സർക്കാർ തുടക്കമിട്ട പദ്ധതിയാണ് ‘മഗിഴ് മുറ്റം’. ഈ അധ്യയന വർഷം മുതൽ ഇതിലേക്ക് വിദ്യാർഥി പാർലമെന്റ് തെരഞ്ഞെടുപ്പ് കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. കുട്ടികൾക്ക് ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുമുള്ള അറിവ് കുറയുന്നു എന്ന ആശങ്ക ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
പദ്ധതി പ്രകാരം ഓരോ സർക്കാർ സ്‌കൂളിലും കുറിഞ്ഞി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ അഞ്ച് ഹൗസുകൾ ഉണ്ടായിരിക്കും. ഓരോ ഹൗസിനും ഒരു ഹൗസ് ക്യാപ്റ്റനും ഒരു സ്റ്റുഡന്റ് മിനിസ്റ്ററും (വിദ്യാർഥി മന്ത്രി) ഉണ്ടാകും. ഹൗസ് ക്യാപ്റ്റൻമാരെ നറുക്കെടുപ്പിലൂടെയോ കൈകൾ ഉയർത്തിയോ ആയിരിക്കും കണ്ടെത്തുക. ഔപചാരികമായ വോട്ടെടുപ്പിലൂടെയാണ് വിദ്യാർഥി മന്ത്രിമാരെ തെരഞ്ഞെടുക്കുക. ജൂലൈ മൂന്നിനകം ഹൗസ് ക്യാപ്റ്റൻമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥി മന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ജൂലൈ ആറിന് പ്രചാരണം നടത്തും. തെരഞ്ഞെടുക്കപ്പെട്ടാൽ അവർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികകൾ അവതരിപ്പിക്കും.
പ്രൈമറി സ്‌കൂളുകളിൽ അഞ്ചാം ക്ലാസിലെയും, മിഡിൽ സ്‌കൂളുകളിൽ എട്ടാം ക്ലാസിലെയും, ഹൈസ്‌കൂളുകളിൽ ഒമ്പതാം ക്ലാസിലെയും, ഹയർ സെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിലെയും വിദ്യാർഥികൾക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുള്ളൂ. ജൂലൈ ഏഴിന് വോട്ടെടുപ്പ് നടക്കും. അഞ്ച് ഹൗസുകളിലേക്കും ഓരോ മന്ത്രിയെ കണ്ടെത്തുന്നതിന് എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ വോട്ടുകൾ രേഖപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിദ്യാർഥി മന്ത്രിമാർക്ക് നറുക്കെടുപ്പിലൂടെ വകുപ്പുകൾ വിഭജിച്ചു നൽകും. ജൂലൈ പത്തിന് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും.
വിദ്യാഭ്യാസം, വിദ്യാർഥി ക്ഷേമവും സുരക്ഷയും, വിവരം-ആശയവിനിമയം, പരിസ്‍ഥിതി-കാലാവസ്ഥ, ആരോഗ്യം, ശുചിത്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് സ്റ്റുഡന്റ് പാർലമെന്റിൽ ഉണ്ടാകുക. ഇതിലൂടെ തെരഞ്ഞെടുപ്പുകൾ, നേതൃത്വം, ഉത്തരവാദിത്തം, കൂട്ടായ തീരുമാനമെടുക്കൽ എന്നിവയുടെ പ്രധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
തെരഞ്ഞെടുപ്പിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനായി കോ-എജൂക്കേഷൻ സ്‌കൂളുകളിൽ കർശന നിർദേശവും നൽകിയിട്ടുണ്ട്. ഒരു ഹൗസിലെ ക്യാപ്റ്റൻ ആൺകുട്ടിയാണെങ്കിൽ മന്ത്രിസ്ഥാനം പെൺകുട്ടിക്കായിരിക്കും. ക്യാപ്റ്റൻ പെൺകുട്ടിയാണെങ്കിൽ മന്ത്രി ആൺകുട്ടിയുമായിരിക്കും. ഓരോ ഹൗസിനും പ്രത്യേക പതാകകളും ബാഡ്ജുകളും സ്കോർബോർഡുകളും ഉണ്ടായിരിക്കും. കൂടാതെ വിദ്യാർഥി പാർലമെന്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഒരു അധ്യാപക കോർഡിനേറ്ററുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.