എഫ്.സി.ആർ.എ 2.0 പോർട്ടൽ ഉദ്‌ഘാടനം ചെയ്യുന്ന അമിത് ഷാ
ന്യൂഡൽഹി: വിദേശ സഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി പുതിയ പോർട്ടൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിച്ചു. നിലവിൽ രാജ്യത്ത് 14,500-ഓളം സംഘടനകൾക്ക് എഫ്.സി.ആർ.എ രജിസ്ട്രേഷനുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാനാണ് പുതിയ പോർട്ടൽ എന്നാണ് കേന്ദ്ര സർക്കാർ വാദം.
അപേക്ഷകൾ സമർപ്പിക്കുന്നത് മുതൽ, പുതുക്കൽ, വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കൽ എന്നിവ ഇനി ഓൺലൈനായി മാത്രമേ സാധ്യമാകൂ. ആധാർ (അധാർ വിവരങ്ങൾ ഉൾപ്പെടുത്തി), പാൻ, എൻ.ജി.ഒ ദർപ്പൺ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) തുടങ്ങിയ പ്രധാന സർക്കാർ ഡാറ്റാബേസുകളുമായി പോർട്ടലിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളുടെ കൃത്യമായ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ അധികൃതരെ സഹായിക്കും. വൈകാതെ തന്നെ എ.ഐ (നിർമിത ബുദ്ധി) അധിഷ്ഠിത ചാറ്റ്‌ബോട്ട്, മൊബൈൽ ആപ്ലിക്കേഷൻ, ബാങ്കുകൾക്കായി പ്രത്യേക ഡാഷ്‌ബോർഡ് എന്നിവയും പോർട്ടലിന്റെ ഭാഗമാക്കും.
ശരിയായ രീതിയിലല്ലാത്ത വിദേശ ഫണ്ട് വരവ് തടയുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സുതാര്യമായ സംവിധാനം സഹായിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. പോർട്ടലിനൊപ്പം അവതരിപ്പിച്ച ഡിജിറ്റൽ ഇ-ഒ.സി.ഐ കാർഡ്, ലോകമെമ്പാടുമുള്ള 50 ലക്ഷത്തിലധികം വരുന്ന പ്രവാസികൾക്ക് വലിയ ഗുണം ചെയ്യുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
20 വയസ്സിനു ശേഷം പുതിയ പാസ്‌പോർട്ട് എടുക്കുമ്പോൾ എല്ലാ തവണയും ഒ.സി.ഐ ബുക്ക്‌ലെറ്റ് പുതുക്കേണ്ടിയിരുന്ന പഴയ രീതി ഇതോടെ ഒഴിവാക്കി. ഇനി പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്താൽ മതിയാകും. അപേക്ഷ സമർപ്പിക്കുന്നത് മുതൽ ഡിജിറ്റൽ ഒ.സി.ഐ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ പൂർണ്ണമായും ഓൺലൈനായി നിർവഹിക്കാം. കൂടാതെ, ഡിജിറ്റൽ ഇ-ഒ.സി.ഐ കാർഡ് ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാനും, ഫിസിക്കൽ രേഖകൾ നഷ്ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ ഉള്ള സാധ്യതകൾ ഒഴിവാക്കാനും ഇത് സഹായിക്കും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭാവനകൾ അല്ലെങ്കിൽ സഹായങ്ങൾ ഇന്ത്യയിലെ വ്യക്തികളോ സംഘടനകളോ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമമാണിത്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന പ്രവർത്തനങ്ങൾക്കായി വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. 2014ന് ശേഷം ഈ നിയമം കൂടുതൽ ശക്തമാക്കുകയും സുതാര്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് എപ്പോൾ വേണമെങ്കിലും വരാനും താമസിക്കാനും അനുവദിക്കുന്ന ആജീവനാന്ത വിസയാണ് ഒ.സി.ഐ കാർഡ്. ഇത് ഇന്ത്യയുടെ പൗരത്വമല്ല, മറിച്ച് പ്രവാസികൾക്ക് നൽകുന്ന ഒരു പ്രത്യേക പദവിയാണ്. പുതിയ ഇ-ഒ.സി.ഐ സംവിധാനം നിലവിൽ വരുന്നതോടെ പാസ്‌പോർട്ട് മാറുമ്പോൾ പഴയ ബുക്ക്‌ലെറ്റ് മാറ്റേണ്ട ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകില്ല. ഈ ഡിജിറ്റൽ വിപ്ലവം വഴി സർക്കാർ ലക്ഷ്യമിടുന്നത് സുതാര്യമായ ഭരണവും ജനങ്ങൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.