സ്കൂൾ ബസിന് മുകളിൽ മരം വീണ നിലയിൽ
മുംബൈ: മുംബൈയിലെ ചെമ്പൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് 11 വയസുകാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
തിലക് നഗറിലെ യൂണിവേഴ്സൽ സ്കൂളിന്റെ ബസിന്റെ മുകളിലേക്ക് ഉച്ച 2.50 ഓടെയാണ് മരം വീണത്. 18 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. മരം വീണതോടെ ബസിന്റെ മുൻഭാഗവും മധ്യഭാഗവും തകർന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് കുട്ടികളെ ബസിൽനിന്ന് പുറത്തെടുത്തത്. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ തുടരുന്ന നാലു വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നതായും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.