സുപ്രീംകോടതി, പ്രതീകാത്മക ചിത്രം
ചെന്നൈ: നീറ്റ് എക്സംപ്ഷൻ ബില്ലിന് അംഗീകാരം തടഞ്ഞ രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ. ദേശീയ പ്രവേശന പരീക്ഷക്ക് (നീറ്റ്) പകരം പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിടുന്നതാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ നീറ്റ് എക്സംപ്ഷൻ ബിൽ.
രാഷ്ട്രപതിയുടെ തീരുമാനം ‘ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണെന്ന്’ സംസ്ഥാനം ഹരജിയിൽ വിശേഷിപ്പിച്ചു. യാതൊരു കാരണവുമില്ലാതെ അനുമതി നിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 201, 254(2) എന്നിവയുടെ ലംഘനമാണെന്നും അത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും തമിഴ്നാട് ഹരജിയിൽ പറഞ്ഞു.
രണ്ടുതവണ പാസാക്കിയ ബിൽ, രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ, കേന്ദ്ര നിയമവുമായി വൈരുദ്ധ്യമുണ്ടെങ്കിൽ പോലും, കൺകറന്റ് പട്ടികയിലുൾപ്പെട്ട വിഷയമായതുകൊണ്ട് തന്നെ സംസ്ഥാനത്ത് ചട്ടമാവും. ഇത് കണക്കിലെടുത്തായിരുന്നു സർക്കാർ ബിൽ വീണ്ടും പാസാക്കി അയച്ചത്. സംസ്ഥാനം ഇതിനകം വ്യക്തമായ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ യാന്ത്രികമായാണ് രാഷ്ട്രപതി വിസമ്മതിക്കുന്നതെന്നും തമിഴ്നാട് സർക്കാർ വാദിക്കുന്നു.
രാഷ്ട്രപതിയുടെ ഇത്തരം നടപടികൾ ഫെഡറൽ സന്തുലിതാവസ്ഥയെ ദുർബലപ്പെടുത്തുകയും ആർട്ടിക്കിൾ 201 ഫലപ്രദമല്ലാതാക്കുകയും ചെയ്യുന്നു, ഇത് സംസ്ഥാനങ്ങൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്നും തമിഴ്നാട് ഹരജിയിൽ പറഞ്ഞു.
അനുമതി നിഷേധിക്കുന്നത് സമാനമായ മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമാണെന്നും ഭരണഘടനാ സ്ഥിരതയെ ഇല്ലാതാക്കുന്നുവെന്നും സംസ്ഥാനം വാദിക്കുന്നു. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിയമം, വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ നിയമ ഭേദഗതികൾ എന്നിവയുൾപ്പെടെ കേന്ദ്ര നിയമനിർമ്മാണത്തിന് വിരുദ്ധമായ സംസ്ഥാന നിയമങ്ങൾ രാഷ്ട്രപതികൾ അംഗീകരിച്ച മറ്റ് സംഭവങ്ങളും ഹരജിയിൽ എടുത്തുകാണിച്ചിട്ടുണ്ട്.
യു.പി.എ സർക്കാറിന്റെ കാലത്ത്, രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം തമിഴ്‌നാടിന് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷകളിൽ നിന്ന് ഇളവ് അനുവദിച്ചു, അതുവഴി പന്ത്രണ്ടാം ക്ലാസ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു.
ചെലവേറിയ സ്വകാര്യ കോച്ചിംഗ് നടത്താൻ കഴിയുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്ക് നീറ്റ് ഗുണകരമാവുമ്പോൾ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ദരിദ്രരായ ഗ്രാമീണ, സർക്കാർ സ്കൂൾ വിദ്യാർത്ഥികളെ പിന്നാക്കം തള്ളുമെന്നും തമിഴ്‌നാട് വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.